ബെംഗളൂരു: വാക്കുതർക്കത്തിനിടെ പെൺസുഹൃത്തിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. 20 വയസ്സുകാരിയായ അനുഷയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ശരത്തിനെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇരുവരും ഹാസന് ജില്ലയിലെ സക്ലേഷ്പുര് സ്വദേശികളാണ്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിലാവുകയും ഒരുമിച്ച് താമസിക്കുകയും ചെയ്യുകയായിരുന്നു.
വാട്ടർ ടാങ്കർ ഡ്രൈവറായ ശരത്തും അനുഷയും കഴിഞ്ഞ ആറുമാസമായി ബെംഗളൂരുവിലെ മല്ലേശ്വരത്ത് വാടകവീട്ടിലായിരുന്നു താമസം. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും ആദ്യം പരിചയപ്പെട്ടത്. തുടർന്ന് സൗഹൃദം പ്രണയമായി മാറുകയും ഒരുമിച്ച് ജീവിക്കാന് തീരുമാനിക്കുകയുമായിരുന്നു. ശനിയാഴ്ച രാത്രിയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലിസ് പറഞ്ഞു.
കൊലപാതകത്തിന് ശേഷം സംഭവം പുറത്തറിയാതെ പോയിരുന്നു. എന്നാൽ തിങ്കളാഴ്ച ശരത് ഒരു അഭിഭാഷകനെ സമീപിച്ച് കുറ്റം സമ്മതിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് പോലിസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അനുഷയുടെ മൃതദേഹം കണ്ടെത്തി.
SUMMARY: Live-in partner strangled to death in Bengaluru















