ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിലെ മുഖ്യപ്രതി പവിത്ര ഗൗഡ, എ7 അനുകുമാർ എന്നിവരുടെ ജാമ്യാപേക്ഷ തള്ളി കോടതി. 57-ാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് ഇരുവരുടെയും ജാമ്യഹർജി തള്ളിയത്.
പവിത്ര ഗൗഡയുടെ അഭിഭാഷകൻ ടോമി സെബാസ്റ്റ്യനും അനുകുമാറിൻ്റെ അഭിഭാഷകനായ രാമസ്വാമിയുമാണ് ജാമ്യത്തിനായി വാദിച്ചത്. ഓഗസ്റ്റ് 19 ന്, പവിത്ര ഗൗഡയുടെ അഭിഭാഷകർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ഹർജി കൂടുതൽ വാദം കേൾക്കുന്നതിനായി ഓഗസ്റ്റ് 31 ലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ച കോടതി വീണ്ടും അപേക്ഷ പരിഗണിക്കുകയും ജാമ്യം നിരസിക്കുകയുമായിരുന്നു.
പവിത്ര ഗൗഡയ്ക്ക് ജാമ്യം നൽകരുതെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ (എസ്പിപി) പ്രസന്ന കുമാർ വാദിച്ചു. സ്ത്രീകൾക്ക് ജാമ്യത്തിന് പ്രത്യേക പരിഗണന നൽകേണ്ടതില്ലെന്ന കേരള, കൊൽക്കത്ത ഹൈക്കോടതി ഉത്തരവുകൾ ഉദ്ധരിച്ചായിരുന്നു ഇക്കാര്യം വാദിച്ചത്.
പവിത്രയ്‌ക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നും മറ്റ് പ്രതികൾ അവർക്കെതിരെ മൊഴി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനാൽ ജാമ്യം നൽകുന്നത് അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (എസ്‌പിപി) വാദത്തെ കോടതി അംഗീകരിക്കുകയായിരുന്നു.
TAGS: BENGALURU | PAVITRA GOWDA
SUMMARY: Court rejects Pavithra Gowda’s bail plea