ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലുള്ള മുഴുവൻ കെട്ടിടങ്ങളിലും സർവേ നടത്താനൊരുങ്ങി ബിബിഎംപി. ബാബുസാപാളയത്തിൽ ആറ് നില കെട്ടിടം തകർന്ന് എട്ട് തൊഴിലാളികൾ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നഗരത്തിൽ നിരവധി അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.
സ്വകാര്യ സ്ഥാപനങ്ങളുടെയും, ഏജൻസികളുടെയും സഹായത്തോടെ അടുത്ത തിങ്കളാഴ്ച മുതൽ നിർമ്മാണത്തിലിരിക്കുന്ന എല്ലാ കെട്ടിടങ്ങളുടെയും സർവേ ആരംഭിക്കുമെന്ന് തുഷാർ ഗിരിനാഥ് പറഞ്ഞു. ആവശ്യമായ അനുമതികളില്ലാതെ നിർമ്മിക്കുന്ന കെട്ടിടങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം. ഇവയുടെ നിർമാണ പ്രവൃത്തികൾ ഉടൻ നിർത്തിവെക്കും. ഫോട്ടോഗ്രാഫുകളും വീഡിയോകളും ഉപയോഗിച്ച് സർവേയിംഗ് ടീമുകൾ ഈ കെട്ടിടങ്ങൾ രേഖപ്പെടുത്തും.
മുഴുവൻ പ്രക്രിയയും ഡ്രോണുകൾ വഴി നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു റൂറൽ, രാമനഗര ജില്ലകളിലെ എല്ലാ അനധികൃത നിർമാണങ്ങളും സർവേ നടത്തി തടയാൻ ബെംഗളൂരു മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: BENGALURU | BUILDING CONSTRUCTION
SUMMARY: BBMP to survey under-construction buildings