കേരള സർക്കാരിൻ്റെ പരമോന്നത സാഹിത്യപുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം എൻ.എസ് മാധവന്. രചനാശൈലിയിലും ഇതിവൃത്ത സ്വീകരണത്തിലും നിരന്തരമായ ജാഗ്രത പുലർത്തുകയും ജീവിത യാഥാർഥ്യങ്ങളെ സർഗാത്മകതയുടെ രസതന്ത്രപ്രവർത്തനത്തിലൂടെ മികച്ച സാഹിത്യ സൃഷ്ടികളാക്കി മാറ്റുകയും ചെയ്ത എഴുത്തുകാരനാണ് എൻ.എസ് മാധവനെന്ന് പുരസ്കാരസമിതി അഭിപ്രായപ്പെട്ടു.
സെക്രട്ടേറിയേറ്റ് പിആർ ചേംബറില്‍ നടന്ന പത്രസമ്മേളനത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പുരസ്കാരപ്രഖ്യാപനം നടത്തി. എസ്.കെ. വസന്തൻ ചെയർമാനായും ഡോ. ടി.കെ നാരായണൻ, ഡോ. മ്യൂസ് മേരി രാർജ്ജ് എന്നിവർ അംഗങ്ങളായും സി.പി അബൂബക്കർ മെബർ സെക്രട്ടറിയായുമുള്ള ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്കാരം.
1948ല്‍ എറണാകുളത്ത് ജനിച്ച എൻ.എസ് മാധവൻ മഹാരാജാസ് കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, കേരള സർവകലാശാല എന്നിവിടങ്ങളില്‍ പഠനം പൂർത്തിയാക്കി. 1975-ല്‍ ഐഎഎസ്. ലഭിച്ചു. കേരള സർക്കാർ ധനകാര്യവകുപ്പില്‍ സ്പെഷ്യല്‍ സെ ക്രട്ടറി ആയിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, ഓടക്കുഴല്‍ പുരസ്കാരം, പത്മപ്രഭാപുരസ്കാരം, മുട്ടത്തുവർക്കി പുരസ്കാരം എന്നിവ നേടി.
ലന്തൻബത്തേരിയിലെ ലുത്തിനിയകളുടെ വിവർത്തനമായ Litanies of Dutch Battery വിവർത്തനം ചെയ്യപ്പെട്ട ഏറ്റവും നല്ല ഇംഗ്ലീഷ് നോവലിനുള്ള ക്രോസ്വേഡ് പുരസ്കാരം നേടി, ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്നുള്ള സംഭവവികാസങ്ങളെ ആസ്പദമാക്കി രചിച്ച ‘വൻമരങ്ങള്‍ വിഴുമ്ബോള്‍’ എന്ന ചെറുകഥയെ ആസ്പദമാക്കി കായാതരണ്‍ എന്ന ഹിന്ദി ചലച്ചിത്രം പുറത്തിറങ്ങി. 2015 മുതല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗം.
എന്റെ പ്രിയപ്പെട്ട കഥകള്‍, ലൻബത്തേരിയിലെ ലുത്തിനിയകള്‍, പര്യായകഥകള്‍ നാലാംലോകം, ചൂളൈമേട്ടിലെ ശവങ്ങള്‍ തിരുത്ത്, രണ്ടു നാടകങ്ങള്‍, നിലവിളി, ഹിഗ്വിറ്റ, പുറം മറുപുറം തല്‍സമയം എന്നിവയാണ് പ്രധാനപ്പെട്ട കൃതികള്‍.
TAGS : EZHUTHACHAN AWARD | NS MADHAVAN
SUMMARY : Ezhutchan award to NS Madhavan