ന്യൂഡല്‍ഹി: രാജ്യത്തെ മധ്യവര്‍ഗത്തിന് ഏറെ ആശ്വാസം പകര്‍ന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. ബജറ്റില്‍ ആദായ നികുതി പരിധി ഉയർത്തി. 12 ലക്ഷം വരെ ഇനി ആദായ നികുതിയില്ല. ആദായ നികുതി ഘടന ലഘൂകരിക്കും. നികുതിദായകരുടെ സൗകര്യം പരിഗണിക്കും. ആദായ നികുതി അടയ്ക്കുന്നതിലെ കാലതാമസത്തിൽ ശിക്ഷാ നടപടികൾ ഉണ്ടാകില്ലെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
പുതിയ നികുതി വ്യവസ്ഥയിലെ ആദായ നികുതി സ്ലാബുകള്‍ പരിഷ്കരിച്ചു. നാല് ലക്ഷം രൂപ വരെ വരുമാനത്തിന് ഇനി മുതല്‍ നികുതി വേണ്ട. 4-–8 ലക്ഷം – 5% . 8-12 ലക്ഷം വരെ10 ശതമനം നികുതി, 12-16 ലക്ഷം വരെ15 ശതമാനം നികുതി, 16-20 ലക്ഷം വരെ 20 ശതമാനം നികുതി, 20-24 ലക്ഷം വരെ 25 ശതമാനം നികുതി, 25ന് മുകളില്‍ 30 ശതമാനം നികുതി എന്നിങ്ങനെയാണ് പുതിയ സ്ലാബ്. ഇതിനൊപ്പം സെക്ഷന്‍ 87എ പ്രകാരമുള്ള ടാക്സ് റിബേറ്റും വര്‍ധിച്ചു. ഇതിന്‍റെ ഫലമായി 12 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടി വരില്ല.
പുതിയ ആദായ നികുതി ബിൽ അടുത്തയാഴ്ച്ച അവതരിപ്പിക്കും. പുതിയ ബില്ല് നികുതി വ്യവസ്ഥയിലെ മാറ്റം വ്യക്തമാക്കും. നടപടികൾ ലഘൂകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം. നികുതി ദായകരുടെ സൗകര്യം പരിഗണിക്കും. നവീകരിച്ച ഇൻകം ടാക്സ് റിട്ടേണുകൾ നൽകാനുള്ള കാലാവധി നാല് വർഷമാക്കി. വീട്ടുവാടകയിലെ നികുതി ഇളവ് പരിധി 6 ലക്ഷമാക്കി ഉയര്‍ത്തി. മുതിർന്ന പൗരന്മാരുടെ ടിഡിഎസ് പരിധി ഉയർത്തി. പരിധി ഒരു ലക്ഷമാക്കി.
12 ലക്ഷം വരെ ആദായ നികുതിയില്ലെന്ന പ്രഖ്യാപനം മധ്യവര്‍ഗത്തിന് ആഹ്ലാദം പകരുന്നതാണെന്നു സാമ്പത്തിക വിദഗ്ധര്‍ പ്രതികരിച്ചു. 10 ലക്ഷമായിരുന്നു മധ്യമവര്‍ഗം ഇളവ് പ്രതീക്ഷിച്ചത്. ഇതോടെ ഉയര്‍ന്ന ശമ്പളക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ കൈവശം വരുന്ന പണം മാര്‍ക്കറ്റില്‍ ഇറങ്ങും. നികുതി ഭാരം എന്ന ആശങ്ക ഇല്ലാതെ സാമ്പത്തിക വിനിയോഗം നടക്കുന്നതിനാല്‍ സമൂഹത്തില്‍ പണത്തിന്റെ ഒഴുക്ക് സുഗമമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡല്‍ഹിയിലെ ഇടത്തരക്കാര്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് ഈ പ്രഖ്യാപനം. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാലത്തില്‍ കൂടിയാണ് പ്രഖ്യാപനം. ഇടത്തരക്കാരുടെ വലിയ ആവശ്യം അംഗീകരിക്കപ്പെടുന്നത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് കരുതുന്നത്.
<BR>
TAGS : UNION BUDGET 2025
SUMMARY : Central Budget with huge income tax cut