തൃശൂർ: കലാമണ്ഡലം ചെണ്ട വിഭാഗം മുൻ മേധാവിയും പ്രശസ്ത ചെണ്ട കലാകാരനുമായ തിരുവാഴിയോട് കുറുവട്ടൂർ തേനേഴിത്തൊടി വീട്ടിൽ ബാലസുന്ദരൻ (കലാമണ്ഡലം ബാലസുന്ദരൻ–57) അന്തരിച്ചു. വെള്ളി രാവിലെ ഒമ്പതിന് വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് മാങ്ങോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കഥകളി മേളത്തിലെ മുൻനിര കലാകാരനായിരുന്നു. 1983ൽ കേരള കലാമണ്ഡലത്തിൽ കഥകളിച്ചെണ്ട വിദ്യാർഥിയായി ചേർന്ന ബാലസുന്ദരൻ കലാനിലയം കുഞ്ചുണ്ണി, കലാമണ്ഡലം അച്ചുണ്ണി പൊതുവാൾ, കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ, കലാമണ്ഡലം ബലരാമൻ എന്നിവരുടെ കീഴിൽ ചെണ്ട പഠിച്ച് 4 വർഷത്തെ ഡിപ്ലോമയും ഒരു വർഷത്തെ പോസ്റ്റ് ഡിപ്ലോമയും നേടി. കേന്ദ്ര സർക്കാരിന്റെ രണ്ടു വർഷത്തെ സ്കോളർഷിപ്പും ലഭിച്ചു. 2004ൽ കലാമണ്ഡലത്തിൽ കഥകളിച്ചെണ്ട അധ്യാപകനായി. 2023 മാർച്ചിലാണു വിരമിച്ചത്.
മൃതദേഹം കുറുവട്ടൂരിലെ വസതിയിൽ ശനി രാവിലെ 10.30 വരെ പൊതുദർശനത്തിനുവയ്ക്കും. സംസ്കാരം പകൽ 11ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ. അച്ഛൻ: പരേതനായ അപ്പുക്കുട്ട തരകൻ. അമ്മ: ശാന്തകുമാരി. ഭാര്യ: ശുഭശ്രീ. മക്കൾ: അർജുൻ, അമൃത.
<br>
TAGS : OBITUARY
SUMMARY : Kalamandalam Balasundaran passes away