ബെംഗളൂരു: ഹംപിക്ക് സമീപം കൂട്ടബലാത്സംഗത്തിനിടെ പ്രതികൾ കനാലിൽ തള്ളിയിട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒഡിഷാ സ്വദേശി ബിബിഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഹംപി സനാപുർ കനാൽ കരയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. 27 കാരിയായ ഇസ്രായേലി യുവതിയും ഹോംസ്റ്റേ ഉടമയായ 29 കാരിയുമാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.
ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ഇവരെ ഉപദ്രവിച്ചത്. രാത്രി 12 ഓടെ ഹോംസ്റ്റേയിലെ താമസക്കാരായ മൂന്ന് യുവാക്കൾക്കൊപ്പം കനാൽ കരയിൽ നിൽക്കുകയായിരുന്നു യുവതികൾ. കൂടെയുണ്ടായിരുന്ന യുവാക്കളെ കനാലിലേക്ക് തള്ളിയിട്ടാണ് സംഘം യുവതികളെ പീഡിപ്പിച്ചത്. യുഎസ് പൗരനായ ഡാനിയലും മഹാരാഷ്‌ട്ര സ്വദേശിയായ പങ്കജും നീന്തി രക്ഷപ്പെട്ടിരുന്നു. ഫയർഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് ബിബിഷിന്റെ മൃതദേഹം ലഭിച്ചത്.
ഗംഗാവതി റൂറൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിക്രമത്തിന് ഇരയായ യുവതികൾ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൂട്ടബലാത്സംഗം, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തു.
TAGS: KARNATAKA
SUMMARY: One dead body of tourist found in Hampi canal