ബെംഗളൂരു: ബന്ദിപ്പൂർ വനമേഖലയിലൂടെ കടന്നുപോകുന്ന കൊല്ലേഗൽ കോഴിക്കോട് ദേശീയപാത 766ലെ രാത്രി യാത്ര നിരോധനം നീക്കരുതെന്ന് ആവശ്യപ്പെട്ട് കർണാടകയിൽ പരിസ്ഥിതി പ്രവർത്തകരും കർഷകരും ‘ വോക്ക് ഫോർ ബന്ദിപ്പൂർ’ എന്നപേരിൽ മാർച്ച് നടത്തി. ഗുണ്ടൽപേട്ടിൽനിന്നാരംഭിച്ച് രണ്ടര കിലോമീറ്റർ സഞ്ചരിച്ച് മദ്ദൂർ ചെക്ക്പോസ്റ്റിലാണ് മാർച്ച് അവസാനിച്ചത്.
രാത്രികാല ഗതാഗതനിരോധനം പൊതുജനങ്ങൾക്ക് ഒരു പ്രശ്നവും സൃഷ്ടിച്ചിട്ടില്ലെന്നും റോഡപകടങ്ങളും വന്യമൃഗങ്ങളുടെ മരണവും കുറയ്ക്കുന്നതിൽ നിർണായകപങ്ക് വഹിച്ചിട്ടുണ്ടെന്നും മാർച്ച് ഉദ്ഘാടനംചെയ്ത ബന്ദിപ്പുർ വന്യജീവിസങ്കേതം മുൻഡയറക്ടർ ടി. ബാലചന്ദർ പറഞ്ഞു.
ഒരുകാരണവശാലും സർക്കാർ നിരോധനം പിൻവലിക്കരുതെന്ന് അദ്ദേഹമാവശ്യപ്പെട്ടു. തുടർന്ന്, പ്രതിഷേധക്കാരുടെ നേതൃത്വത്തിൽ ബന്ദിപ്പുർ വന്യജീവിസങ്കേതം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രഭാകരന് നിവേദനംനൽകി.
രാത്രികാല ഗതാഗതനിരോധനം തുടരണമെന്നാവശ്യപ്പെട്ട് ഗന്ധഗുഡി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മൈസൂരു അശോക സർക്കിളിനുസമീപം പ്രകടനംനടത്തി. ഫൗണ്ടേഷൻ അംഗങ്ങൾ പ്ലക്കാർഡുകളുമായി അശോകപുരത്തെ വനംവകുപ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി.
<BR>
TAGS : BANDIPUR TRAVEL BAN
SUMMARY : Protests in Karnataka against removal of night travel ban in Bandipur.