കൊച്ചി: സംസ്ഥാനത്തെ മലയോര മേഖലയില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി. പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, രണ്ട് ലിറ്ററില്‍ താഴെയുള്ള ശീതളപാനീയ കുപ്പികള്‍, അഞ്ച് ലിറ്ററില്‍ താഴെയുള്ള വെള്ളക്കുപ്പികള്‍ എന്നിവയുടെ ഉപയോഗം വിലക്കി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഭക്ഷണപാത്രങ്ങള്‍, പ്ലേറ്റുകള്‍, കപ്പുകള്‍, സ്‌ട്രോകള്‍, കവറുകള്‍, ബേക്കറി ബോക്‌സുകള്‍ തുടങ്ങിയവയും നിരോധിച്ചു.
ഈ വരുന്ന ഗാന്ധിജയന്തി ദിനം (ഒക്ടോബർ 2) മുതൽ ഈ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വരും. മലയോരങ്ങളിലേക്ക് വിനോദയാത്ര പോകുന്നവർ ഉൾപ്പെടെയുള്ളവർ പുതിയ നിയന്ത്രണങ്ങൾ നിർബന്ധമായും പാലിക്കണം.
രണ്ട് ലിറ്ററിൽ താഴെയുള്ള ശീതളപാനീയക്കുപ്പികളും അഞ്ച് ലിറ്ററിൽ താഴെയുള്ള വെള്ളക്കുപ്പികളും മലയോര മേഖലകളിൽ ഉപയോഗിക്കരുതെന്നാണ് കോടതിയുടെ പ്രധാന നിർദേശം. പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച് സർക്കാർ നേരത്തെ ഇറക്കിയ ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക് നിരോധനത്തിനുള്ള ഏകോപനം ചീഫ് സെക്രട്ടറിയും തദ്ദേശ സെക്രട്ടറിയും ഉറപ്പാക്കണം. കുടിവെള്ള ലഭ്യതയ്ക്കായി കിയോസ്‌കുകള്‍ സ്ഥാപിക്കണമെന്നും, സ്റ്റീല്‍, കോപ്പര്‍ ഗ്ലാസുകള്‍ ഉപയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജലാശയങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യം ഉപേക്ഷിക്കുന്നത് തടയാന്‍ തദ്ദേശസ്ഥാപനങ്ങള്‍ നടപടിയെടുക്കണം. പ്ലാസ്റ്റിക്കിന് പകരം ബദല്‍ സൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ പരിപാടികളിലും പ്ലാസ്റ്റിക് ഉപയോഗം വിലക്കി. പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി. റെയില്‍വേയ്‌ക്കെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു. വന്ദേഭാരത് ട്രെയിനില്‍ വില്‍ക്കുന്ന വെള്ളക്കുപ്പികള്‍ തിരുവനന്തപുരത്ത് വേളിയില്‍ ഉപേക്ഷിക്കപ്പെട്ട് കായലില്‍ മാലിന്യമായതായി കോടതി നിരീക്ഷിച്ചു. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കോടതി വിമര്‍ശനം ഉയര്‍ത്തിയത്.
SUMMARY: High Court imposes complete plastic ban on hilly areas