നിലമ്പൂർ: നിലമ്പൂരില്‍ വോട്ടെടുപ്പിന് തുടക്കമായി. രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. രാവിലെ മുതല്‍ പോളിങ്ങ് ബൂത്തുകളില്‍ വോട്ടർമാരുടെ നീണ്ട ക്യൂവാണ്. 11 മണി വരെ 30.15 പോളിങ്ങ് രേഖപ്പെടുത്തിയിട്ടുണ്ട്. മാങ്കൂത്ത് സ്കൂളിലെ ബൂത്തില്‍ അതിരാവിലെ എത്തി ഇടത് സ്ഥാനാർഥി എം.സ്വരാജ് വോട്ട് ചെയ്തു.
യുഡിഎഫ് സ്ഥാനാർഥി ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ 184-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. പി.വി. അൻവറിനു മണ്ഡലത്തില്‍ വോട്ടില്ലാത്തതിനാല്‍ മോഡല്‍ യുപി സ്കൂളില്‍ ബൂത്ത് സന്ദർശനം നടത്തും. ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), എം.സ്വരാജ് (എല്‍ഡിഎഫ്), മോഹൻ ജോർജ് (എൻഡിഎ) എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാർഥികള്‍. കത്രിക അടയാളത്തില്‍ പി.വി.അൻവറും മത്സരരംഗത്തുണ്ട്.
പി.വി.അൻവർ എംഎല്‍എ സ്ഥാനം രാജിവെച്ചതോടെയാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഈ മാസം 23 നാണ് വോട്ടെണ്ണല്‍. ഏഴ് പഞ്ചായത്തുകളും ഒരു മുൻസിപ്പാലിറ്റിയും അടങ്ങുന്ന നിലമ്പൂർ മണ്ഡലത്തില്‍ ആകെ 263 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ ആദിവാസി മേഖലകള്‍ ഉള്‍പ്പെടുന്ന മൂന്നു ബൂത്തുകള്‍ വനത്തിനുള്ളിലാണ്.
7787 പുതിയ വോട്ടർമാർ അടക്കം 2.32 ലക്ഷം വോട്ടർമാരുണ്ട്. 316 പ്രിസൈഡിങ് ഓഫീസർസും 975 പോളിങ് ഉദ്യോഗസ്ഥരും അടക്കം 1301 ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിനെ തുടർന്ന് മണ്ഡലത്തില്‍ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
SUMMARY: Nilambur by Election; 38.26 percent polling till noon