മലപ്പുറം: കാറിടിച്ച് തോട്ടില്‍ വീണ സ്കൂട്ടർ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. ദേശീയപാത 66 തലപ്പാറ സർവീസ് റോഡില്‍ ഞായറാഴ്‌ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം. തലപ്പാറ വലിയപറമ്പ് ചാന്ത് അഹമ്മദ്കോയ ഹാജിയുടെ മകൻ മുഹമ്മദ് ഹാഷിറിന്റെ (22) മൃതദേഹമാണ് കണ്ടെത്തിയത്.
തിരച്ചിലില്‍ അപകടസ്ഥലത്തിന് ഇരുനൂറുമീറ്റർ താഴെ നിന്നാണ് മൃതദേഹം ലഭിച്ചത്. ഞായറാഴ്ച രാത്രി മുതല്‍ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ഇന്ന് രാവിലെ ഇട്ടിങ്ങലില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. കൊളപ്പുറം ഭാഗത്തുനിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുന്ന കാറാണ് എതിരെവന്ന മുഹമ്മദ് ഹാഷിറിന്റെ സ്കൂട്ടറില്‍ ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ഹാഷിർ ശക്തമായ ഒഴുക്കുള്ള തോട്ടിലേക്ക് തെറിച്ചു വീഴുകയായിരുന്നു. നോമ്പുതുറയ്ക്കുള്ള സാധനങ്ങളും വാങ്ങി വീട്ടിലേക്ക് വരുമ്പോഴായിരുന്നു മുഹമ്മദ് ഹാഷിർ അപകടത്തില്‍പ്പെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷം ഇന്നുവൈകിട്ടോടെ തലപ്പാറ വലിയപറമ്പ് ജുമാ മസ്‌ജിദ് ഖബർസ്ഥാനില്‍ സംസ്കരിക്കും.
SUMMARY: Body of young man found after being hit by car on scooter and thrown into ravine