കോല്‍ക്കത്ത: ബംഗാള്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ വാക്‌പോരും കയ്യാങ്കളിയുമുണ്ടായി. കുടിയേറ്റക്കാര്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുളള പ്രമേയത്തെക്കുറിച്ച് നടന്ന ചര്‍ച്ചയ്ക്കിടെയാണ് ബഹളമുണ്ടായത്. സംഭവത്തിൽ ബിജെപി ചീഫ് വിപ്പ് ശങ്കര്‍ ഘോഷ്, എംഎല്‍എമാരായ അഗ്നിമിത്ര പോള്‍, അശോക് ദിന്‍ഡ, ബംകിന്‍ ഘോഷ്, മിഹിര്‍ ഗോസ്വാമി എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ബിജെപി അംഗങ്ങള്‍ സഭയില്‍ മുദ്രാവാക്യം ഉയര്‍ത്തിയത്. തുടര്‍ന്നാണ് ബിജെപി ചീഫ് വിപ്പിനെ പുറത്താക്കിയത്. മമത ബാനര്‍ജി സംസാരിക്കുന്നതിനിടയില്‍ ബിജെപി അംഗങ്ങള്‍ ബഹളം വെച്ചതിനെതിരെയാണ് നടപടി. തൃണമൂല്‍ അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ചീഫ് വിപ്പിന് പരുക്കേറ്റിരുന്നു.
തുടര്‍ന്ന് ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തെത്തി. ബിജെപി അഴിമതിക്കാരുടെ പാര്‍ട്ടിയാണെന്നും വോട്ടുകളളന്മാരുടെ സംഘമാണെന്നും മമതാ ബാനര്‍ജി പറഞ്ഞു. ബിജെപിക്കാര്‍ ബംഗാള്‍ വിരുദ്ധരാണെന്നും മമതാ ബാനര്‍ജി പറഞ്ഞു.
SUMMARY Dramatic incidents in Bengal Assembly; BJP-Trinamool members clash