പുൽപ്പള്ളി: പുൽപള്ളിയിൽ കോൺഗ്രസ് വാർഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചൻ അന്യായമായി ജയിലിൽ കഴിയാനിടയായ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പോലീസ് ചോദ്യം ചെയ്തു വിട്ടയച്ച കോൺഗ്രസിന്റെ പ്രാദേശിക നേതാവും മുള്ളൻകൊല്ലി പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പറുമായ ജോസ് നെല്ലേടത്തെ മരിച്ച നിലയിൽ കണ്ടെത്തി. ജോസിനെ കൈഞരമ്പ് മുറിച്ച ശേഷം പെരിക്കല്ലൂരിലെ കുളത്തിൽ ചാടി മരിച്ച നിലയിലാണ് വെള്ളിയാഴ്ച രാവിലെ ഒൻപതോടെ കണ്ടെത്തിയത്. വിഷം കഴിച്ചതായും സംശയമുണ്ട്. അയൽവാസികൾ ജോസിനെ പുൽപള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ബത്തേരിയിലെ താലൂക്ക് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
വ്യാജ കേസിൽ കുടുങ്ങിയ തങ്കച്ചൻ അഗസ്റ്റിൻ തനിക്കെതിരായ കേസിന് പിന്നിൽ ജോസ് നെല്ലേടവും ഡിസിസി നേതാക്കളുമാണെന്ന് പറഞ്ഞിരുന്നു. കേസില്‍ 17 ദിവസത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് തങ്കച്ചന്‍ ജയില്‍ മോചിതനായത്. കേസിലെ ഗൂഢാലോചനയില്‍ അന്വേഷണം നടക്കവെയാണ് സംഭവം. തങ്കച്ചന്റെ ജയിൽവാസവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി കഴിഞ്ഞ ദിവസം ജോസിനെ പോലീസ് വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ കേസിൽ ജോസിനെ പ്രതിചേർത്തിരുന്നില്ല
കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിന് സമീപത്തുനിന്ന് മദ്യവും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകൻ കൂടിയായ തങ്കച്ചനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് തങ്കച്ചന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്. നിരപരാധിയെന്ന് തുടക്കം മുതൽ തങ്കച്ചൻ പറയുന്നുണ്ടായിരുന്നെങ്കിലും പോലീസ് അത് വകവെച്ചിരുന്നില്ല. തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് രണ്ട് മണിവരെ പോലീസ് ഉദ്യോഗസ്ഥർ സ്‌റ്റേഷനിൽ വെച്ചു. മൂന്നരയോടെയാണ് തങ്കച്ചനെ കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് കോടതി തങ്കച്ചനെ റിമാൻഡ് ചെയ്യുകയും സബ് ജയിലിലേയ്ക്ക് മാറ്റുകയും ചെയ്തു. പതിനേഴ് ദിവസം ജയിലിൽ കഴിഞ്ഞ ശേഷം ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് തങ്കച്ചൻ ജയിൽമോചിതനായത്. അടുത്തിടെ മുളളൻകൊല്ലിയിൽ കോൺഗ്രസിനുള്ളിലുണ്ടായ ഗ്രൂപ്പുതർക്കങ്ങളാണ് തങ്കച്ചനെ കള്ളക്കേസിൽപ്പെടുത്തുന്നതിന് ഇടയാക്കിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു.
SUMMARY: Wayanad Congress leader and ward member Jose Nelledam found dead