തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം. രണ്ടുമരണം കൂടി സ്ഥിരീകരിച്ചു. തിങ്കളാഴ്ച മരിച്ച തിരുവനന്തപുരം സ്വദേശിയായ 52 വയസ്സുള്ള സ്ത്രീക്കും ഞായറാഴ്ച മരിച്ച കൊല്ലം വെളിനല്ലൂർ സ്വദേശിയായ 91കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ചയായി ഇവർ ചികിത്സയിലായിരുന്നു. എവിടെനിന്നാണ് രോഗം ബാധിച്ചതെന്നത് തുടർ പരിശോധനകളിലൂടെ മാത്രമേ വ്യക്തമാകുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ 19 പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. ഈ മാസം മാത്രം ഒമ്പത് മരണം റിപ്പോർട്ട് ചെയ്തു.
രോഗവ്യാപനം തടയാന്‍ ക്ലോറിനേഷന്‍ ഉള്‍പ്പെടെ കൃത്യമായ നടപടികള്‍ തുടരുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. അതത് ജില്ലകളിലെ ആരോഗ്യ വിദഗ്ദരായും, ഡിഎംഒയുമായും യോഗം ചേരുന്നുണ്ട്. അമീബിക് മസ്തിഷ്ക ജ്വരത്തിനു കാരണമായ അമീബകളുടെ സാന്നിധ്യം അന്തരീക്ഷത്തിലും, വെള്ളത്തിലും ചെളിയിലും കാണപ്പെടുന്ന ‘നേഗ്ലറിയ ഫൗലേറി’ വിഭാഗത്തിന് പുറമെ, രോഗത്തിന് കാരണമാകുന്ന ‘അക്കാന്ത അമീബ’യുടെ സാന്നിധ്യം അന്തരീക്ഷത്തിലും കണ്ടെത്തിയിട്ടുണ്ട്.
SUMMARY: Amebic encephalitis: Two more people who died during treatment in Thiruvananthapuram have been confirmed to have the disease