ബെംഗളൂരു: പ്രശസ്ത കന്നഡ സാഹിത്യകാരൻ ഡോ. മൊഗള്ളി ഗണേശ് (63) അന്തരിച്ചു.വിജയപുര ജില്ലയിലെ ഹൊസപേട്ടിലെ വസതിയിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, നിരൂപകന്‍ എന്നീ നിലകളില്‍ ശ്രദ്ധേനായിരുന്ന മൊഗള്ളി ഗണേശ് ഹംപി സർവകലാശാലയിൽ 28 വർഷം ഫോക്‌ലോർ വിഭാഗം അധ്യാപകനായിരുന്നു. യു.ആർ. അനന്ദമൂർത്തി പുരസ്കാരം, കാവ്യാനന്ദ പുരസ്കാരം, നാഷണൽ കൾച്ചർ അവാർഡ്, കർണാടക സാഹിത്യ അക്കാദമി ഹോണററി പുരസ്കാരം, സിദ്ദലിംഗയ്യ കവിതാപുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നെടിയിട്ടുണ്ട്.
രാമനഗര ചന്നപട്ടണ സന്തെമോഗെനഹള്ളിയിൽ ഒരു ദളിത് കുടുംബത്തിൽ 1962-ലാണ് മൊഗള്ളി ഗണേഷ് ജനിച്ചത്. സാമ്പത്തികശാസ്ത്രത്തിലും നാടോടിവിജ്ഞാനീയത്തിലും ബിരുദാനന്തബിരുദവും കർണാടക ഗ്രാമങ്ങളിലെ വിഗ്രഹാരാധനാ സംസ്കാരത്തിൽ ഗവേഷണം നടത്തി പിഎച്ച്ഡിയും നേടി. ബുഗുരി, ആട്ടെ, ഭൂമി, മണ്ണ്, കണ്ണെമളെ, മൊഗള്ളി കഥെഗളു, ദേവര ദാരി എന്നിവയാണ് അദ്ദേഹത്തിന്റെ പ്രമുഖ കഥാസമാഹാരങ്ങൾ. തൊട്ടിലു, കിരീട, അനാദി, ഹൊക്കുളു, അല്ലി യാരൂ ഇല്ല, ബിട്ടു ഹോദ മനുഷ്യ എന്നീ നോവലുകൾ പ്രശസ്തമായവയാണ്. ഒട്ടേറെ കഥകളും നോവലുകളും വിദേശഭാഷകളിലേക്കും ഇന്ത്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു.ദേശി, സൊള്ളു, ദളിതരു മത്തു ജാഗതീകരണ, ജാതി മീമാംസെ, ദളിത ജനപത, ആദിമ ജനപഥ തുടങ്ങിയ രചനകളും ശ്രദ്ധേയങ്ങളാണ്.
SUMMARY: Kannada writer Dr. Mogalli Ganesh passes away