ചെന്നൈ: തമിഴ്‌നാട്ടിലെ കരൂർ അപകടത്തില്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം സുപ്രീം കോടതിയെ സമീപിച്ചു. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് പാർട്ടി സുപ്രീം കോടതിയില്‍ ഹർജി നല്‍കിയിരിക്കുന്നത്.
ഭരണകൂടത്തിന്റെ അനാസ്ഥയെ തുടർന്നാണ് ദുരന്തമുണ്ടായതെന്ന് ടിവികെ ഹർജിയില്‍ വാദിച്ചു. സുപ്രീം കോടതി മുൻ ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ടിവികെ-യുടെ പ്രധാന ആവശ്യം. പോലീസ് അന്വേഷണത്തില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് ഹർജിയില്‍ പറയുന്നു.
വൻ ജനക്കൂട്ടം ഒത്തുകൂടുമെന്ന് അറിയാമായിരുന്നിട്ടും ഉചിതമായ സ്ഥലം അനുവദിച്ചില്ലെന്നും മതിയായ സുരക്ഷയോ ജനക്കൂട്ട നിയന്ത്രണ നടപടികളോ നല്‍കിയില്ലെന്നും ഹർജിയില്‍ ആരോപിക്കുന്നു. സെപ്റ്റംബർ 27-ന് നടന്ന ടിവികെ റാലിയിലെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിക്കുകയും 50-ല്‍ അധികം പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
SUMMARY: Karur rally tragedy; TVK approaches Supreme Court