ബെംഗളൂരു: ബെംഗളൂരുവിൽ ബ്രസീലിയൻ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഡെലിവറി ബോയ് അറസ്റ്റിൽ. പ്രതി കുമാർ റാവു പവാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ബി.എന്‍.എസ് വകുപ്പുകൾ പ്രകാരം ആർടി നഗർ പോലീസ് കേസെടുത്തു ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ബെംഗളൂരുവിലെ ഒരു സ്വകാര്യ കോളേജിലെ ഡിപ്ലോമ വിദ്യാർഥിയാണ് കുമാർ റാവു പവാർ. പഠനത്തിനൊപ്പം പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയുടെ പാർട്ട് ടൈം ഡെലിവറി ഏജന്റായി ജോലി ചെയ്യുകയായിരുന്നു ഇയാൾ.
ഒക്ടോബർ 17 നാണ് സംഭവം. മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന 21 കാരിയായ യുവതി മറ്റ് രണ്ട് യുവതികള്‍ക്കൊപ്പം ആർടി നഗറിലെ അപ്പാർട്ട്മെന്റിലായിരുന്നു താമസം. യുവതി ഉച്ചകഴിഞ്ഞ് 3.20 ഓടെ ഭക്ഷണം ഓർഡർ ചെയ്തിരുന്നു. ഒന്നാം നിലയിലെ യുവതിയുടെ അപ്പാർട്ട്മെന്റിൽ പ്രതി എത്തിയപ്പോൾ, യുവതി തനിച്ചാണെന്ന് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഓർഡർ ഡെലിവറി ചെയ്യുന്നതിനിടെ മോശമായി പെരുമാറുകയും ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിക്കുകയും ചെയ്തുവെന്നാണ് കേസ്. വീടിനുള്ളിലേക്ക് തിരികെ ഓടിയക്കയറി വാതിലടച്ച യുവതി ഭയം കാരണം സംഭവം പുറത്തുപറഞ്ഞിരുന്നില്ല. ദിവസങ്ങൾക്കു ശേഷം സഹവാസിയായ യുവതിയോട് കാര്യം പറയുകയും അവർ തൊഴിലുടമയെ അറിയിക്കുകയും ആയിരുന്നു. അപ്പാർട്ട്മെന്റ് പരിസരത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു പ്രതിയുടെ ദൃശ്യങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഒക്ടോബർ 25ന് യുവതി പോലീസിനു പരാതി നൽകിയത്.
SUMMARY: Brazilian model sexually assaulted during food distribution in Bengaluru; Delivery boy arrested














