ബെംഗളുരു: സ്വകാര്യകമ്പനി ഉദ്യോഗസ്ഥനായ മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം എടത്തറ കളഭം വീട്ടിൽ സി.പി.വിഷ്ണു (39) വിനെയാണ് യെല്ലനഹള്ളിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്ന മലയാളി യുവതികളായ ജ്യോതി, സുര്യകുമാർ എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്കു പോലീസ് കേസെടുത്തു. വിഷ്ണുവിന്റെ സഹോദരൻ ജിഷ്ണു ഹുളിമാവ് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്.
സൂര്യാ കുമാർ, ജ്യോതി എന്നിവരോടൊപ്പം അപ്പാർട്ട്‌മെന്റിലെ ഫ്ലാറ്റ് പങ്കിട്ടാണ് വിഷ്ണു താമസിച്ചിരുന്നത്. വെള്ളിയാഴ്ച പുലർച്ചെ വിഷ്ണുവിനെ ഫ്ലാറ്റിലെ ശൗചാലയത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടതായി യുവതികളിലൊരാൾ ഫോണിൽ അറിയിക്കുകയായിരുന്നെന്ന് സഹോദരൻ ജിഷ്ണു ഹുളിമാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. യുവതികളുടെ പീഡനം കാരണമാണ് വിഷ്ണു ജീവനൊടുക്കിയതെന്നും സഹോദരന്‍ ആരോപിച്ചു. ബെംഗളൂരു ഹൊസൂർ റോഡിലെ ഹെൽത്ത്കെയർ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു വിഷ്ണു. അച്ഛൻ: ബി. ചന്ദ്രകുമാർ. അമ്മ: പി. പത്മകുമാരി.
SUMMARY: Malayali youth found dead in Bengaluru













