ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. നിലമ്പൂർ സ്വദേശിയായ പ്രബീഷിനാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. പുന്നപ്ര തെക്കേമഠം വീട്ടിൽ അനിത ശശിധരനെയാണ് (32) കാമുകനും വനിതാ സുഹൃത്തും ചേർന്നു കൊലപ്പെടുത്തിയത്.
മലപ്പുറം നിലമ്പൂർ മുതുകോട് പൂക്കോടൻ വീട്ടിൽ പ്രബീഷാണ് (37) കേസിലെ ഒന്നാം പ്രതി. കൈനകരി പഞ്ചായത്ത് പത്താം വാർഡിൽ തോട്ടുവാത്തല പടിഞ്ഞാറു പതിശ്ശേരി വീട്ടിൽ രജനിയാണ് (38) രണ്ടാം പ്രതി. യുവാവിനും വനിതാ സുഹൃത്തിനുമുള്ള ശിക്ഷയാണ് കോടതി വിധിച്ചത്. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്നാണ് (സ്പെഷ്യൽ കോടതി) പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ അനിതയെ പ്രബീഷും രജനിയും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. വിവാഹിതനായ പ്രബീഷ് വിവാഹിതരായ അനിതയും രജനിയുമായി ഒരേസമയം അടുപ്പത്തിലായിരുന്നു. അനിത ഗർഭിണിയായതിന് പിന്നാലെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പാലക്കാട് ആലത്തൂരിലെ ഫാമിൽ ജോലി ചെയ്ത് വരികയായിരുന്ന അനിതയെ 2021 ജൂലായ് ഒമ്പതാം തീയതി ആലപ്പുഴയിലേക്ക് പ്രതികൾ വിളിച്ചുവരുത്തി.
കെഎസ്ആർടിസി ബസിൽ വന്നിറങ്ങിയ അനിതയെ ഓട്ടോയിൽ രജനി കൈനകരയിലെ വീട്ടിലെത്തിച്ചു. അനിതയെ പ്രബീഷ് കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി. നിലവിളി പുറത്ത് കേൾക്കാതിരിക്കാൻ അനിതയുടെ വായും മൂക്കും രജനി അമർത്തിപ്പിടിച്ചു. ഇതിനിടെ അനിത ബോധരഹിതയായി.
കൊല്ലപ്പെട്ടെന്ന് കരുതി ഇരുവരും ചേർന്ന് അനിതയെ പൂക്കൈത ആറ്റിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. പള്ളാത്തുരുത്തിക്ക് സമീപം ആറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയതോടെയാണ് കേസ് പുറംലോകമറിഞ്ഞത്. മയക്കുമരുന്നു കേസിൽ ഒഡിഷയിലെ ജയിലിൽ കഴിയുന്ന രജനിയെ വിധി പറയാനായി നേരിട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.
SUMMARY: Case of killing pregnant woman and dumping her in a lake; First accused gets death penalty














