ന്യൂഡല്‍ഹി: 2025 ലെ വഖഫ് (ഭേദഗതി) നിയമം പ്രകാരം വഖഫ് സ്വത്തുക്കള്‍ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടാൻ വിസമ്മതിച്ച് സുപ്രീംകോടതി. ആറ് മാസത്തെ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികള്‍ പരിഗണിക്കാൻ സുപ്രീം കോടതി തിങ്കളാഴ്ച വിസമ്മതിച്ചു. അപേക്ഷകർക്ക് കട്ട് ഓഫ് തീയതിക്ക് മുമ്പ് ആവശ്യമെങ്കില്‍ വഖഫ് ട്രൈബ്യൂണലുകളെ സമീപിക്കാമെന്ന് കോടതി അറിയിച്ചു.
വഖഫ് സ്വത്തുക്കളുടെ വിവരങ്ങള്‍ ഉമീദ് പോർട്ടലില്‍ അപ്‌ലോഡ് ചെയ്യുന്നതിനുള്ള ആറ് മാസത്തെ സമയപരിധി ഡിസംബർ 6 ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഈ നടപടി. രേഖകളുടെ ഡിജിറ്റലൈസേഷനിലെ ഏതെങ്കിലും സാങ്കേതിക തകരാറുകള്‍ വഖഫ് ട്രൈബ്യൂണലിന് സമയപരിധി നീട്ടുന്നത് സംബന്ധിച്ച് തീരുമാനിക്കുമ്പോൾ പരിഗണിക്കാമെന്ന് ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
‘വഖഫ് ട്രൈബ്യൂണലിന് മുമ്പാകെ അപേക്ഷകർക്ക് പരിഹാരം ലഭ്യമായതിനാല്‍, ഡിസംബർ 6 നകം അവർക്ക് അത് തേടാവുന്നതാണ്, സ്വത്ത് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി അതാണെന്ന് ഞങ്ങള്‍ക്ക് അറിയാം. ട്രിബ്യൂണലിനെ സമീപിക്കുക, കേസ്-ടു-കേസ് അടിസ്ഥാനത്തില്‍ അവർ തീരുമാനിക്കട്ടെ. നമുക്ക് വഖഫ് നിയമം മാറ്റിയെഴുതാൻ കഴിയില്ല. നിയമം ഇതിനകം തന്നെ ഒരു പരിഹാരം നല്‍കുന്നു, അത് പ്രയോജനപ്പെടുത്തുക,’ എന്ന് സുപ്രീംകോടതി ഹർജിക്കാരെ അറിയിച്ചു.
SUMMARY: Supreme Court refuses to extend registration of waqf properties














