പത്തനംതിട്ട: ശബരിമലയില്‍ കാട്ടാന ഇറങ്ങി. മരക്കൂട്ടത്ത് യുടേണ്‍ ഭാഗത്താണ് കാട്ടാന എത്തിയത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ വേലി കാട്ടാന തകർത്തു. ആളുകള്‍ സഞ്ചരിക്കുന്ന പാതയിലേക്കും ആന എത്താൻ ശ്രമിച്ചതോടെ സ്ഥലത്ത് പരിഭ്രാന്തി പടർന്നു. സംഭവ സമയത്ത് അവിടെയുണ്ടായിരുന്ന തീർത്ഥാടകർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയായിരുന്നു.
പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ ഉടൻ തന്നെ വനംവകുപ്പിനെ വിവരമറിയിച്ചു.
തുടർന്ന് വനംവകുപ്പും പോലീസും ചേർന്ന് കാട്ടാനയെ വിരട്ടി കാട്ടിലേക്ക് തിരിച്ചയച്ചു. കാട്ടാന തകർത്ത സംരക്ഷണ വേലി പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലും പാണ്ടിത്താവള പ്രദേശത്ത് കാട്ടാനകള്‍ കൂട്ടമായി ഇറങ്ങുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇത് തീർത്ഥാടകർക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളും ആശങ്കയും സൃഷ്ടിക്കുകയാണ്. വന്യമൃഗ ശല്യം നിയന്ത്രിക്കാൻ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ആവശ്യമാണ് എന്ന ആവശ്യം ശക്തമാകുകയാണ്.
SUMMARY: Wild elephant on the pilgrimage path near the shrine














