മിസ്സോറി: കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ ഹാട്രിക് ഗോളുകളുമായി നിറഞ്ഞാടി ലയണൽ മെസ്സി. ഗ്രൂപ്പ് ജെയിൽ ആഫ്രിക്കൻ കരുത്തരായ അൾജീരിയയെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തിയാണ് മെസിയും സംഘവും ഇന്ന് ലോകകപ്പിൽ തങ്ങളുടെ ജൈത്രയാത്രയ്ക്ക് തുടക്കമിട്ടത്. കളിയുടെ പതിനേഴാം മിനിറ്റിൽ തന്നെ കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ആരാധകർക്കു മുന്നിൽ മിശിഹായുടെ കാലുകളിൽ നിന്ന് മാന്ത്രിക ഗോൾ പിറന്നു. മധ്യനിര താരം റോഡ്രിഗോ ഡി പോൾ നൽകിയ അസിസ്റ്റിൽ നിന്ന് മെസി അടിച്ച ഷോട്ട് അൾജീരിയൻ പോസ്റ്റിലേക്ക് കുതിച്ചുകയറി. ലോകകപ്പിലെ മെസിയുടെ പതിനാലാം ഗോളായിരുന്നു ഇത്.
ഗോൾ മടക്കാൻ അൾജീരിയ കിണഞ്ഞു ശ്രമിച്ചെങ്കിലും അവസരങ്ങൾ പാഴായി. കളിതുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ മെസി അൾജീരിയൻ ഗോൾ വല കുലുക്കിയെങ്കിലും ഓഫ്സൈഡ് കുരുക്കിൽപ്പെട്ടു. എട്ടാം മിനിറ്റിൽ അൾജീരിയൻ താരം ഫാരെസ് ചൈബി അർജന്റീനയുടെ വല കുലുക്കിയെങ്കിലും അതും ഓഫ്സൈഡ് വിധിച്ചു. പിന്നാലെ നിരന്തരം അൾജീരിയ ഗോളടിക്കാൻ ശ്രമിച്ചെങ്കിലും അവസരങ്ങൾ പാഴായി. രണ്ടാം പകുതിയിൽ അർജന്റീനയുടെ ഗോൾ ശ്രമം അൾജീരിയൻ കീപ്പർ സിദാൻ തടഞ്ഞു.
60ാം മിനിറ്റിൽ മെസി രണ്ടാമതും അൾജീരിയൻ ഗോൾവല കുലുക്കി. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ അർജന്റീനയുടെ ആദ്യ ഗോൾ ശ്രമം സിദാൻ തടഞ്ഞെങ്കിലും പ്രതിരോധനിരയുടെ പിഴവ് മുതലാക്കി മെസി പന്ത് അനായാസം വലയിലെത്തിച്ചു. തുടർന്ന് അൾജീരിയ കിണഞ്ഞു പരിശ്രമിച്ചിട്ടും ആശ്വാസഗോൾ പോലും നേടാനായില്ല.
76ാം മിനിറ്റിൽ അൾജീരിയയുടെ നെഞ്ചിൽ അവസാന ആണിയുമടിച്ച് മെസിയുടെ മൂന്നാം ഗോൾ പിറന്നു. ശേഷിക്കുന്ന സമയവും ഒരു ഗോളെങ്കിലും മടക്കാൻ അൾജീരിയ കിണഞ്ഞു ശ്രമിച്ചെങ്കിലും സാധിച്ചില്ല.
അർജൻ്റീനൻ ജേഴ്സിയിൽ മെസ്സിയുടെ ഇരുനൂറാം മത്സരമായിരുന്നു ഇതെന്ന സവിശേഷത കൂടിയുണ്ടായിരുന്നു ഈ ദിവസത്തിന്. ഹാട്രിക് ഗോളടിയുടെ കരുത്തിൽ മെസ്സിയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 120 ആയും ഉയർന്നു. മെസ്സിയുടെ കരിയറിലെ ആദ്യ ലോകകപ്പ് ഹാട്രിക്കായിരുന്നു ഇത്. ഹാട്രിക് പ്രകടനത്തോടെ ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ ജർമനിയുടെ മിറോസ്ലാവ് ക്ലോസെയ്‌ക്ക് ഒപ്പമെത്താനും മെസ്സിക്കായി. ഇരുവരും ലോകകപ്പിൽ 16 ഗോളുകൾ വീതമാണ് നേടിയിട്ടുള്ളത്. അടുത്ത മത്സരത്തിൽ ഒരു ഗോൾ കൂടി നേടിയാൽ ക്ലോസെയുടെ റെക്കോർഡും അർജൻ്റീനൻ നായകൻ മറികടക്കും. 15 ഗോളുകൾ നേടിയ ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോയേയും, 14 ഗോളുകൾ നേടിയ ഫ്രാൻസിൻ്റെ കിലിയൻ എംബാപ്പെയേയും മെസ്സി ഇന്ന് മറികടന്നു.
SUMMARY: A royal start; Messi scores his first hat-trick in the World Cup, defeating Algeria 3-0















