ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഞ്ച് വര്‍ഷം മുമ്പ് ശസ്ത്രക്രിയക്ക് വിധേയയായ വീട്ടമ്മയുടെ വയറ്റില്‍ കത്രിക മറന്നുവച്ചത് പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ഉടന്‍ നടക്കും. എറണാകുളം അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ. രാത്രിയോടെ ആശുപത്രിയിലെത്തിച്ച ഉഷ ജോസഫിനെ വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചു. ഉഷയുടെ സിടി സ്‌കാന്‍ അടക്കം പൂര്‍ത്തിയായിട്ടുണ്ട്. ഇന്ന് തന്നെ ശസ്ത്രക്രിയ നടത്താന്‍ പറ്റുമോ എന്നതിന്റെ സാധ്യതയാണ് തേടുന്നത്. വിദഗ്ദ സംഘം രൂപീകരിച്ചുള്ള പരിശോധനയായിരിക്കും നടത്തുക. അതെസമയം സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ഉഷയുടെ ഭര്‍ത്താവ് പ്രതികരിച്ചു.
2021ൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ഉഷയ്ക്ക് ശസ്ത്രക്രിയ നടന്നിരുന്നു. ഇതിനിടെ കുടുങ്ങിയ കത്രികയാണ് ഇത് എന്നാണ് പരാതി. എംആർഐ സ്കാനിങ്ങിലാണ് ഉഷയുടെ വയറ്റിൽ കത്രിക കണ്ടെത്തിയത്. 2021ൽ വയറ്റിലെ മുഴ നീക്കാനാണ് ഉഷ ജോസഫ് ശസ്ത്രക്രിയക്ക് വിധേയയായത്. ഓപ്പറേഷന് ശേഷം ഉഷയ്ക്ക് തുടർച്ചയായി വേദന അനുഭവപ്പെട്ടിരുന്നുവെന്നും ആശുപത്രിയിൽ ഇക്കാര്യം പറഞ്ഞപ്പോൾ കാര്യമാക്കിയില്ല. സ്കാൻ ചെയ്ത് നോക്കാൻ പോലും ഡോക്ടർമാർ പറഞ്ഞിരുന്നില്ല എന്നാണ് ഉഷയുടെ സഹോദരന്‍ ആരോപിക്കുന്നത്. പിന്നാലെ ബ്ലീഡിങിനെതുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ പോയപ്പോഴാണ് ഉഷയ്ക്ക് എക്സ്റേയും സ്കാനും നിർദേശിച്ചത്. ഈ പരിശോധനയിലാണ് വയറ്റിൽ കത്രിക കണ്ടെത്തിയത്.
SUMMARY: Alappuzha housewife forgets scissors in her stomach; Usha Joseph’s surgery to be done soon















