ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വീണ്ടും ട്വിസ്റ്റ്. വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) സർക്കാർ രൂപീകരിക്കാൻ ശ്രമം നടത്തുന്നതിനിടെ ബദ്ധവൈരികളായ ഡിഎംകെയും, എഐഎഡിഎംകെയും തമ്മിൽ സഖ്യം രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി അഭ്യൂഹങ്ങള്‍. ഇരു പാർട്ടികളുടേയും നേതാക്കൾ ഇതു സംബന്ധിച്ച് ആശയവിനിമയം നടത്തിയതായാണ് വിവരം. വിജയ് ഇന്ന് രാവിലെ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് പുതിയ സംഭവം. നിയമസഭയിൽ ഭൂരിപക്ഷം നേടുവാനുള്ള അംഗബലം തങ്ങൾക്കുള്ളതായി ഇരു പാർട്ടികളും തമിഴ്‌നാട് ഗവർണർ രാജേന്ദ്ര അർലേക്കറിനെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
എം കെ സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെയും എടപ്പാടി പളനിസ്വാമി നയിക്കുന്ന എഐഎഡിഎംകെയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് നേതാക്കള്‍ തന്നെ സ്ഥിരീകരിച്ചു. അതേസമയം ടിവികെയെ പിന്തുണയ്ക്കില്ലെന്ന് ഇരു പാര്‍ട്ടികളും വ്യക്തമാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് തമിഴ്‌നാട്ടിൽ രാഷ്ട്രീയ കരുനീക്കങ്ങൾ സജീവമായത്. ടിവികെ 108 സീറ്റുകൾ നേടിയാണ് തിരഞ്ഞെടുപ്പ് അരങ്ങേറ്റത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായയത്. എന്നാല്‍ ടിവികെയ്ക്ക് ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകളിൽ എത്താൻ 10 സീറ്റുകൾ കൂടി വേണമായിരുന്നു. കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും ഭൂരിപക്ഷം തികയ്ക്കാൻ 6 സീറ്റുകളുടെ കുറവ് കൂടി ഇപ്പോഴുണ്ട്. ഇതിനെ തുടർന്ന് ടിവികെയ്ക്ക് സർക്കാർ രൂപീകരിക്കുവാനുള്ള അനുമതി ഗവർണർ നിഷേധിച്ചിരുന്നു.
ഡിഎംകെ തെരഞ്ഞെടുപ്പിൽ നേടിയത് 59 സീറ്റുകൾ മാത്രമാണ്. സഖ്യ ചർച്ചകൾ വിജയിക്കുകയാണെങ്കിൽ എഐഎഡിഎംകെയുടെ 47 സീറ്റുകൾ കൂട്ടിയാലും അംഗബലം 106ൽ ഒതുങ്ങും. ഭൂരിപക്ഷത്തിന് 12 സീറ്റുകളുടെ കുറവ് വരുന്ന സാഹചര്യത്തിൽ വിസികെ, പിഎംകെ, സിപിഐ, സിപിഐഎം, മുസ്ലീം ലീഗ് എന്നീ ചെറിയ പാർട്ടികൾ കൂടി പിന്തുണ ഉറപ്പാക്കിയാലേ സഖ്യത്തിന് 118 സീറ്റുകൾ തികയ്ക്കാനാകൂ.







