ന്യൂഡൽഹി: കേരളത്തിന് പുറമേ ആസാം, പുതുച്ചേരി എന്നിവിടങ്ങളിലെ വോട്ടർമാരും ഇന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നു. മൂന്ന് സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും ഭരണത്തുടർച്ചയും രാഷ്ട്രീയ മാറ്റവും നിശ്ചയിക്കുന്ന നിർണായക വിധിയെഴുത്തിൽ ഇന്ന് 5.3 കോടി വോട്ടർമാരാണ് ബൂത്തുകളിലെത്തുന്നത്. കേരളത്തിലെ 140 സീറ്റുകളിലും അസമിലെ 126 സീറ്റുകളിലും പുതുച്ചേരിയിലെ 30 സീറ്റുകളിലുമായി ആകെ 296 മണ്ഡലങ്ങളിലാണ് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിങ് വൈകീട്ട് ആറുവരെ വരെ തുടരും.
അസമില്‍ മണ്ഡല പുനർനിർണയത്തിന് ശേഷം അസമിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ബിജെപിയും കോൺഗ്രസും തമ്മിലാണ് ഇവിടെ പ്രധാന മത്സരം. തുടർച്ചയായ മൂന്നാം വിജയമാണ് ബിജെപി ലക്ഷ്യമിടുന്നത്.
പുതുച്ചേരിയിൽ മുഖ്യമന്ത്രി എൻ. രംഗസാമിയുടെ എഐഎൻആർസി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യവും കോൺഗ്രസ്-ഡിഎംകെ സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം വരെ നീണ്ടുനിൽക്കും. മേയ് നാലിനാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുക.
SUMMARY: Assam and Puducherry will be voting today along with Kerala.







