തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി. ഇന്ന് രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് തുടങ്ങിയത്. രാവിലെ ഏഴ് മുതൽ വെെകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. പല ബൂത്തുക്കളിലും മോക് പോൾ 6.30 ഓടെ തുടങ്ങിയിരുന്നു. പല ബുത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ തന്നെയുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വോട്ട് രേപ്പെടുത്താൻ എത്തി. പിണറായിലെ ആർ സി അമല സ്കൂളിലെ 94-ാം ബൂത്തിലാണ് വോട്ട്. അരകിലോമീറ്റർ ദൂരം നടന്നാണ് മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്താൻ എത്തിയത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഭാര്യയും മകളും വോട്ട് രേഖപ്പെടുത്താൻ രാവിലെ തന്നെ പറവൂരിലെ പോളിംഗ് ബൂത്തിൽ എത്തി. വട്ടിയൂർകാവ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ആർ. ശ്രീലേഖയും രാവിലെ തന്നെ പോളിംഗ് ബൂത്തിലെത്തിയിട്ടുണ്ട്.
പാണക്കാട് സാദിഖ് അലി, പി.എ. മുഹമ്മദ് റിയാസ്, പി.കെ. കുഞ്ഞാലിക്കുട്ടി, നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി തുടങ്ങിയവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താൻ അതാത് പോളിംഗ് സ്റ്റേഷനുകളിൽ എത്തി.
വോട്ട് ചെയ്യാൻ മുടവൻമുകൾ സ്കൂളിൽ നടൻ മോഹൻലാൽ എത്തി. താരത്തെ കാണാൻ വൻ ജനക്കൂട്ടമാണ് സ്ഥലത്ത് തടിച്ചുകൂടിയിരിക്കുന്നത്.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. കേരളത്തിൽ 53984 സർവീസ് വോട്ടർമാർ ഉൾപ്പെടെ 2,71,96,936 സമ്മതിദായകരാണുള്ളത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ 18-19 പ്രായത്തിലുള്ള4,66,408 കന്നിവോട്ടർമാരുണ്ട്.







