ബെംഗളൂരു: സംസ്ഥാനത്ത് എടിഎം കൗണ്ടറുകൾ കേന്ദ്രീകരിച്ച് വൻ കവർച്ചാശ്രമം. വിജയനഗരയിലും കൊപ്പളയിലുമായി ഇന്നലെ രാത്രിയും പുലർച്ചെയുമായാണ് മോഷണശ്രമങ്ങൾ നടന്നത്. വിജയനഗര കനകദാസ സർക്കിളിലെ എസ്ബിഐ എടിഎമ്മിലെത്തിയ നാലംഗ സംഘം, ഉള്ളിലെ സിസിടിവി ക്യാമറകളിലേക്ക് സ്പ്രേ പെയിന്റടിച്ച് ദൃശ്യങ്ങൾ മറച്ച ശേഷമാണ് കവർച്ചയ്ക്ക് മുതിർന്നത്. എന്നാൽ മെഷീൻ പൊളിക്കാൻ ശ്രമിച്ചതോടെ ബാങ്കിന്റെ സുരക്ഷാ സൈറൺ മുഴങ്ങുകയും വിവരം കൺട്രോൾ റൂമിൽ എത്തുകയുമായിരുന്നു. ബീറ്റ് പോലീസ് മിന്നൽ വേഗത്തിൽ സ്ഥലത്തെത്തിയെങ്കിലും മോഷ്ടാക്കൾ അപ്പോഴേക്കും ഓടി രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ കേസെടുത്ത ഹോസ്പേട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ടാമത്തെ കവർച്ചാശ്രമം നടന്നത് കൊപ്പള സിറ്റിയിലെ ഹോസ്പേട്ട് റോഡിലുള്ള എസ്ബിഐ എടിഎമ്മിലാണ്. പുലർച്ചെ മൂന്നിനും മൂന്നരയ്ക്കും ഇടയില്‍ വിജയനഗരയിലേതിന് സമാനമായ രീതിയിലാണ് ഇവിടെയും മോഷണശ്രമം നടന്നത്. മോഷ്ടാക്കൾ ആദ്യം ചെയ്തത് കറുത്ത സ്പ്രേ പെയിന്റടിച്ച് സിസിടിവി മറച്ചു. തുടർന്ന് പണം കവരാനായി ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം മെഷീൻ മുറിക്കാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി മെഷീന് തീപിടിച്ചു. ഇതോടെ പരിഭ്രാന്തരായ കവർച്ചാസംഘം പണമൊന്നും എടുക്കാൻ കഴിയാതെ സ്ഥലം വിടുകയായിരുന്നു. കൊപ്പള സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. രണ്ടിടത്തും കവർച്ചയ്ക്ക് പിന്നിൽ ഒരേ അന്തർസംസ്ഥാന സംഘം തന്നെയാണോ എന്ന സംശയത്തിലാണ് പോലീസ്.
SUMMARY: ATM robbery attempt at two locations in Karnataka
















