തിരുവനന്തപുരം: വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ പ്രകടനം. തിരുവനന്തപുരത്ത് പാളയത്തുനിന്നും സെക്രട്ടേറിയറ്റിലേക്കാണ് പ്രകടനം നടന്നത്. കെ.പി.സി.സി.യുടെ കർശന വിലക്കുകളെപ്പോലും അവഗണിച്ചുകൊണ്ട് ആയിരക്കണക്കിന് പ്രവർത്തകരാണ് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രകടനം നടത്തിയത്.
‘പടനയിച്ചവൻ തന്നെ നാട് നയിക്കട്ടെ’ എന്നതായിരുന്നു പ്രകടനത്തിലെ പ്രധാന മുദ്രാവാക്യം. പതിനാറാം കേരള നിയമസഭയുടെ അമരത്തേക്ക് വി.ഡി. സതീശൻ തന്നെ വരണമെന്നും, അദ്ദേഹം യു.ഡി.എഫിന്റെ കരുത്തുറ്റ ടീം ലീഡറാണെന്നും പ്രവർത്തകർ വാദിച്ചു
തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിനെ നയിച്ച സതീശൻ തന്നെ മുഖ്യമന്ത്രി കസേരയിലേക്ക് എത്തണമെന്നും, മറ്റൊരാളെ കെട്ടിയിറക്കേണ്ട സാഹചര്യം പാർട്ടിയിലില്ലെന്നും പ്രവർത്തകർ വാദിച്ചു. തിരുവനന്തപുരത്ത് പ്രതിഷേധത്തിനിടെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഫ്‌ളക്‌സ് ബോർഡുകൾ പ്രവർത്തകർ വലിച്ചു കീറി. കെ.സി. വേണുഗോപാലും ഉമ്മൻചാണ്ടിയും ഒരുമിച്ചുള്ള ഫ്‌ളക്‌സ് ബോർഡാണ് പ്രവർത്തകർ കീറിയത്.
അതേസമയം പ്രതിഷേധ പ്രകടനങ്ങളിൽനിന്ന് പിൻമാറണമെന്ന് വി.ഡി.സതീശൻ പാര്‍ട്ടി പ്രവര്‍ത്തകരോട് അഭ്യർഥിച്ചു.കേൺഗ്രസ് മഹാവിജയം നേടി അധികാരത്തിൽ തിരിച്ചെത്തുന്ന അവസരത്തിൽ ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്ന് വി.ഡി സതീശൻ തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടു.
സതീശന്റെ കുറിപ്പ്
102 സീറ്റുമായി കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മൾ നേടിയത്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായി. രണ്ടാം ഘട്ട നടപടികളിലേക്ക് എഐസിസി കടക്കുന്നു. നമുക്കിത് സന്തോഷത്തിന്റേയും അഭിമാനത്തിന്റെയും നിമിഷങ്ങളാണ്.
ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവർത്തകരുടേയും ഭാഗത്തു നിന്നുണ്ടാകാൻ പാടില്ല. ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം. അത്തരം നടപടികളിൽനിന്ന് പ്രിയപ്പെട്ട കോൺഗ്രസ് – യുഡിഎഫ് പ്രവർത്തകർ പിൻമാറണമെന്ന് സ്‌നേഹപൂർവം അഭ്യർഥിക്കുന്നു.















