ബെംഗളൂരു: ബെംഗളൂരുവില്‍ റിയൽ എസ്റ്റേറ്റ് വ്യാപാരി കൊലചെയ്യപ്പെട്ട കേസിൽ കർണാടക ബി.ജെ.പി. എം.എൽ.എ.യും മുൻമന്ത്രിയുമായ ബൈരതി ബസവരാജ് അറസ്റ്റിൽ. ഒളിവിലായിരുന്ന ഇദ്ദേഹം വ്യാഴാഴ്ച രാത്രി ഏഴോടെ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ മടങ്ങിയെത്തിയപ്പോൾ സി.ഐ.ഡി. അറസ്റ്റുചെയ്യുകയായിരുന്നു.
ബെംഗളൂരുവിലെ ഹലസൂരുവിലുള്ള ഗുണ്ടാനേതാവു കൂടിയായ ബിക്ലു ശിവ കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. കേസിലെ അഞ്ചാംപ്രതിയാണ് ബസവരാജ്. കേസിൽ മുൻകൂർജാമ്യത്തിനായി വ്യാഴാഴ്ച സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഇതിൽ പരാജയപ്പെട്ടതോടെയാണ് അന്വേഷണോദ്യോഗസ്ഥർക്ക് പിടികൊടുക്കാനുറച്ച് ബെംഗളൂരുവിൽ തിരിച്ചെത്തിയത്. വൈകിട്ട് 6.45ന് അഹമ്മദാബാദിൽ നിന്നുള്ള വിമാനത്തിൽ ബെംഗളൂരു വിമാനത്താവളത്തിൽ ബസവരാജ് വന്നിറങ്ങിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയും ജനപ്രതിനിധികളുടെ പ്രത്യേക കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നായിരുന്നു എംഎൽഎ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ വിചാരണക്കോടതിയെ സമീപിക്കാൻ നിർദേശിച്ച് സുപ്രീംകോടതി ജാമ്യാപേക്ഷ മടക്കിയിരുന്നു
ബെംഗളൂരു കെ.ആർ.പുരം മണ്ഡലത്തിലെ എം.എൽ.എ.യാണ് ബൈരതി ബസവരാജ്. 2025 ജൂലൈ 15ന് ഭാരതിനഗറിലെ വീട്ടിൽ വെട്ടിവെച്ചാണ് ബിക്ലു ശിവ കൊല്ലപ്പെട്ടത്. ബസവരാജിന്റെ അടുത്ത അനുയായി ജഗദീഷ് പത്മനാഭയുമായുള്ള ഗുണ്ടാ കുടിപ്പകയാണ് ശിവപ്രകാശിന്റെ കൊലപാതകത്തിൽ കലാശിച്ചത്. കേസിലെ മറ്റു പ്രതികളുമായി ബസവരാജ് നടത്തിയ പണമിടപാടുകളുടെ തെളിവുകൾ നേരത്തെ സിഐഡിക്കു ലഭിച്ചിരുന്നു.
SUMMARY: BJP MLA Byrati Basavaraj arrested















