ഡൽഹി: തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെ ഒമ്പതോളം പ്രമുഖ സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചത് വലിയ പരിഭ്രാന്തി പരത്തി. രാവിലെ 8:33-ഓടെയാണ് ആദ്യ സന്ദേശം ലഭിച്ചതെന്ന് ഡല്‍ഹി ഫയർ സർവീസ് അറിയിച്ചു. ഇതിനെത്തുടർന്ന് ലോറെറ്റോ കോണ്‍വെന്റ്, കേംബ്രിഡ്ജ് സ്‌കൂള്‍, ബാല ഭാരതി തുടങ്ങി വിവിധ ഭാഗങ്ങളിലെ സ്‌കൂളുകളിലേക്ക് ബോംബ് സ്ക്വാഡും ഫയർ ടെൻഡറുകളും കുതിച്ചെത്തി.
പരിശോധനകള്‍ സജീവമായി നടക്കുകയാണെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. പ്രകോപനപരമായ സന്ദേശമാണ് ഇമെയില്‍ വഴി ലഭിച്ചിരിക്കുന്നത്. അഫ്സല്‍ ഗുരുവിന്റെ സ്മരണയ്ക്കായി ഡല്‍ഹിയും പഞ്ചാബും ‘ഖാലിസ്ഥാൻ’ ആകുമെന്ന അവകാശവാദമാണ് സന്ദേശത്തിലുള്ളത്.
കൂടാതെ, വരാനിരിക്കുന്ന ഫെബ്രുവരി 13-ന് ഉച്ചയ്ക്ക് 1:11-ന് ഇന്ത്യൻ പാർലമെന്റില്‍ സ്ഫോടനം നടത്തുമെന്ന ഭീഷണിയും ഇമെയിലിലുണ്ട്. സംഭവത്തില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ച പോലീസ്, സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കി.
SUMMARY: Bomb threat against schools in Delhi















