ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിൽ സമാധാന കരാറിൽ ധാരണയെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള ചരക്കുനീക്കം പുനരാരംഭിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യ ലക്ഷ്യമാക്കി 11 കപ്പലുകൾ പുറപ്പെട്ടതായാണ് റിപ്പോർട്ട്. ക്രൂഡ് ഓയിൽ, ഗ്യാസ്, വളം എന്നിവ കയറ്റിയ ഈ കപ്പലുകൾ കടലിടുക്ക് കടന്നതായി വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.
കൂടാതെ രണ്ട് ഇന്ത്യൻ കപ്പലുകൾ ഗൾഫ് മേഖലയിലേക്ക് പുറപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് മേഖലയിലെ നാവിക ഗതാഗതത്തിനുള്ള തടസ്സങ്ങൾ നീങ്ങുന്നതിന്റെ സൂചനയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
കടലിടുക്ക് കടന്നുവന്ന കപ്പലുകളിൽ മൂന്ന് ഇന്ത്യൻ പതാക ഘടിപ്പിച്ച എണ്ണക്കപ്പലുകളും ഉൾപ്പെടുന്നു. ഇതിൽ ഓരോന്നിലും 28,500 മെട്രിക് ടൺ ക്രൂഡ് ഓയിൽ വീതമാണുള്ളത്. കൂടാതെ ഒരു വിദേശ എണ്ണക്കപ്പൽ, ഒരു എൽപിജി കപ്പൽ, വളം കയറ്റിയ ആറ് വിദേശ ബൾക്ക് കാരിയറുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി യുഎസും ഇറാനും തമ്മിൽ 14 ഇന ധാരണാപത്രത്തിൽ ഒപ്പുവെച്ചതോടെയാണ് ചരക്കുനീക്കം സുഗമമായത്.
SUMMARY: Cargo movement through Hormuz resumes; 11 ships set sail for India
















