കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. കെ.എം ബഷീറിന്റെ ഭാര്യ സി.ജസീല സമർപ്പിച്ച ഹർജിയിലാണ് നോട്ടീസ്. ഒരാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വിചാരണ കോടതി മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജസീല ഹർജി നല്‍കിയത്. കോടതി മാറ്റം പ്രതിഭാഗം അഭിഭാഷകന്റെ താല്‍പ്പര്യപ്രകാരമാണെന്ന് ഹർജിക്കാരി ചൂണ്ടിക്കാട്ടുന്നു. വിചാരണ നീതിപൂർവം നടക്കുമോ എന്നതില്‍ ആശങ്കയുണ്ടെന്നും നേരത്തെ കേസ് പരിഗണിച്ച സെെഷൻസ് കോടതി ഒന്നിലേക്ക് കേസ് മാറ്റണമെന്നുമാണ് ഹർജിയില്‍ ആവശ്യപ്പെടുന്നത്.
അതേസമയം, നിലവിലെ പ്രോസിക‍്യൂട്ടർക്ക് കേസ് നടത്തിപ്പില്‍ പരിചയമില്ലെന്നും സ്പെഷ‍്യല്‍ പ്രോസിക‍്യൂട്ടറെ നിയമിക്കാൻ സർക്കാരിന് നിർദേശം നല്‍കണമെന്നും ഹർജിയിലുണ്ട്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് ഒന്നാം സാക്ഷിയായി മാധ‍്യമപ്രവർത്തകൻ സയിഫുദീൻ ഹാജിയെ വിസ്തരിച്ചിരുന്നു. ബഷീറിന് അപകടം പറ്റിയെന്ന് അറിഞ്ഞാണ് സംഭവസ്ഥലത്ത് എത്തിയതെന്നും അവിടെയുണ്ടായിരുന്ന നാട്ടുകാരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ വ‍്യക്തമായെന്നും സയിഫുദീൻ കോടതിയില്‍ വ‍്യക്തമാക്കിയിരുന്നു.
SUMMARY: Case regarding the death of journalist K.M. Basheer after being struck by a vehicle: High Court issues notice to the government
















