ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിന്‍റെ രാജി അംഗീകരിച്ചതിന് പിന്നാലെയാണ് പുതുതായി ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതിയിറക്കിയത്. ആനന്ദബോസിന് പകരമായി തമിഴ്നാട് ഗവര്‍ണര്‍ ആര്‍എൻ രവിയെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചു. ആര്‍എൻ രവിക്ക് പകരം തമിഴ്നാട് ഗവര്‍ണറിന്‍റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് നൽകി. മുൻ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും ബിഹാര്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റി. റിട്ട. ലെഫ്റ്റ്നന്‍റ് ജനറൽ സയ്യിദ് അത ഹസൈൻ ആണ് പുതിയ ബിഹാര്‍ ഗവര്‍ണര്‍.
ഹിമാചല്‍പ്രദേശ് ഗവര്‍ണറായിരുന്ന ശിവ് പ്രതാപ് ശുക്ലയെ തെലുങ്കാന ഗവര്‍ണറായി നിയമിച്ചു. തെലുങ്കാന ഗവര്‍ണറായിരുന്ന ജിഷ്ണു ദേവ് വര്‍മ്മയെ മഹാരാഷ്ട്ര ഗവര്‍ണറായി നിയമിച്ചു. നാഗാലന്‍ഡ് ഗവര്‍ണറായി നന്ദ കിഷോര്‍ യാദവിനെ നിയമിച്ചു. ബിഹാര്‍ ഗവര്‍ണറായി സയ്യിദ് അതാ ഹസ്നൈനെ നിയമിച്ചു. ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ കവിന്ദര്‍ ഗുപ്തയെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി നിയമിച്ചു. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയെ ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചു. അരഞ്ജിത് സിംഗ് സന്ധുവിനെ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറായും നിയമിച്ചു.
അതേസമയം രാജിവെച്ച സി വി ആനന്ദ ബോസിന് പുതിയ ചുമതലകളൊന്നും നൽകിയിട്ടില്ല. ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഇന്നലെയാണ് ആനന്ദ ബോസ് രാജിവെച്ചത്. രാജിക്ക് കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ഗവര്‍ണറുടെ ഓഫീസിലെ തന്റെ സമയം അവസാനിച്ചുവെന്ന് മാത്രമാണ് അദ്ദേഹം നിലവില്‍ പ്രതികരിച്ചിട്ടുള്ളത്.
SUMMARY: Changes in governors of various states; Tamil Nadu Governor RN Ravi to be the new Governor of West Bengal















