കല്‍പ്പറ്റ: വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം കല്‍പ്പറ്റയിലെത്തിയ മുഖ്യമന്ത്രി, അവിടെനിന്ന് റോഡ് മാര്‍ഗമാണ് വൈകിട്ട് അഞ്ച് മണിയോടെ ദുരന്തസ്ഥലത്തേക്ക് എത്തിയത്. മന്ത്രിമാരായ ടി. സിദ്ദിഖ്, എ.പി. അനിൽകുമാർ, എംഎൽഎമാർ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. മേപ്പാടി പാതയിലുള്ള പോളിടെക്‌നിക്ക് കോളേജില്‍ സജീകരിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്. ദുരിത ബാധിതരെ നേരിട്ട് കണ്ട അദ്ദേഹം ക്യാമ്പിലെ സൗകര്യങ്ങളെപ്പറ്റിയും ചോദിച്ചറിഞ്ഞു.
അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലുള്ളവരെയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ചികിത്സയിലുള്ള ഏഴ് പേരെയാണ് മുഖ്യമന്ത്രി നേരില്‍ കണ്ടത്. ഡോക്ടര്‍ മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലാണ് സന്ദര്‍ശനം നടത്തിയത്. സന്ദര്‍ശനത്തിന് പിന്നാലെ കലക്ടറുടെ ഓഫീസില്‍ ഉന്നതതല യോഗം ചേരും. യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്.. ഇന്ന് വയനാട്ടില്‍ തങ്ങുന്ന മുഖ്യമന്ത്രി നാളെ തിരുവനന്തപുരേത്തക്ക് തിരിക്കും. സംഭവസ്ഥലത്തെത്തിയ ശേഷം തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവരുമായി മുഖ്യമന്ത്രി സംസാരിച്ചു. സുരക്ഷാ കാരണത്താല്‍ പാലത്തിനപ്പുറത്തേക്ക് പോകാന്‍ അനുവദിച്ചില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തി.
കള്ളാടി ദുരന്തത്തിൽ സാങ്കേതികവും നിയമപരവുമായ അന്വേഷണം നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ദുരന്തഭൂമിക്ക് മുകളിലായി മറ്റൊരു മണ്ണിടിച്ചിൽ ഉണ്ടായെന്ന പ്രാഥമിക റിപ്പോർട്ടും ലഭിച്ചിട്ടുണ്ടെന്നും അത് പരിശോധിച്ച ശേഷമാകും തുടർനടപടികൾ തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: Chief Minister VD Satheesan visited the Kalladi landslide disaster area; directly assessed the situation
















