ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം. ഇവിടെ നിന്നും വന്‍ ആയുധശേഖരം പിടികൂടി. കെരാൻ സെക്ടറില്‍ നടത്തിയ തെരച്ചിലില്‍ ആണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തി ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തത്. അഞ്ച് എകെ സീരീസ് റൈഫിളുകള്‍, ഒമ്പത് എകെ മാഗസിനുകള്‍, ഒരു ഹാൻഡ് ഗ്രനേഡ്, വൻതോതിലുള്ള വെടിക്കോപ്പുകള്‍, മറ്റ് യുദ്ധസാമഗ്രികള്‍ എന്നിവ ഇവിടെ നിന്ന് കണ്ടെടുത്തതായി കരസേന അറിയിച്ചു.
ജൂലൈ ആറിനാണ് കെരാൻ സെക്ടറിലെ ജനറല്‍ ഏരിയയില്‍ തെരച്ചില്‍ ആരംഭിച്ചതെന്ന് ചിനാർ കോർപ്‌സ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അറിയിച്ചു. ഈ തെരച്ചിലിലാണ് ഒളിത്താവളം തകർത്തത്. ജൂണ്‍ നാലിന് ചിനാർ കോർപ്‌സ് അമർനാഥ് യാത്രയുടെ കവാടം എന്നറിയപ്പെടുന്ന ചന്ദൻവാരിയില്‍ സൈന്യം കൂറ്റൻ ദേശീയ പതാക സ്ഥാപിച്ചിരുന്നു. പരമ്പരാഗത പഹല്‍ഗാം റൂട്ടിലാണ് ഈ സ്ഥലം.
രാജ്യത്തിന്റെ ഐക്യവും ദേശസ്‌നേഹവും വളർത്തുന്നതിനും സൈന്യവും ജമ്മു കശ്മീരിലെ ജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമാണ് പതാക സ്ഥാപിച്ചതെന്ന് സൈന്യം വ്യക്തമാക്കി. ചന്ദൻവാരിയിലെ മനോഹരമായ മലനിരകള്‍ക്ക് നടുവില്‍ ഉയർന്നുനില്‍ക്കുന്ന ഈ പതാക, അമർനാഥ് യാത്രയ്ക്ക് എത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്കും വിനോദസഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും പ്രചോദനമാകുമെന്നും സൈന്യം കൂട്ടിച്ചേർത്തു.
SUMMARY: Army destroys terrorists’ hideout in Jammu and Kashmir; weapons cache seized
















