ഭോപ്പാൽ: മധ്യപ്രദേശിൽ ഹിന്ദു വിഭാഗത്തിൽപെട്ട രണ്ടുപേരെ അംഗങ്ങളാക്കി സംസ്ഥാന വഖഫ് ബോർഡ് പുനസംഘടിപ്പിച്ച് ബിജെപി സർക്കാർ. 2025ലെ വഖഫ് ഭേദഗതി നിയമപ്രകാരമാണ് മധ്യപ്രദേശിലെ മോഹൻ യാദവ് സർക്കാരിൻ്റെ നടപടി. ഇതോടെ രാജ്യത്ത് ആദ്യമായി വഖഫ് ഭേദഗതി നിയമപ്രകാരം വഖഫ് ബോർഡ് പുനസംഘടിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറി.
മധ്യപ്രദേശിലെ പത്തംഗ വഖഫ് ബോർഡിന്റെ ചെയർമാനായി സാൻവാർ പട്ടേലിലെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മനോജ് മൽപാനിയും അനിമേഷ് ഭാർഗവയുമാണ് ബോർഡിലെ ഹിന്ദു അംഗങ്ങൾ. ഇവർക്ക് പുറമെ നജ്മ ഹെപ്തുല്ല, ആതിഫ് അഖീൽ, ഫൈസാൻ ഖാൻ, ഫാത്തിമ ചൗധരി, ഷെയ്സ്ത സുൽത്താൻ, ശബാന ഖാൻ എന്നിവരും അംഗങ്ങളാണ്. പിന്നാക്ക വിഭാഗ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് കമീഷണർ എക്സ്-ഓഫീഷ്യോ അംഗമായി ബോർഡിലുണ്ടാകും. ഞായറാഴ്ചയാണ് ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം സർക്കാർ പുറത്തിറക്കിയത്.
സംസ്ഥാന വഖഫ് ബോർഡിൽ മുസ്ലീം ഇതര മതസ്ഥരും അംഗങ്ങളാകണമെന്ന വഖഫ് നിയമം 1995ലെ സെക്ഷൻ 13(1) നെ 2025 ഭേദഗതിയിലൂടെ രൂപപ്പെടുത്തിയ സെക്ഷൻ 14 പ്രകാരമാണ് സംസ്ഥാനം വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചത്. സംസ്ഥാനത്തെ വഖഫ് സ്വത്തുക്കളുടെ മേൽനോട്ടവും ഭരണവുമാണ് സംസ്ഥാന വഖഫ് ബോർഡിന്റെ ചുമതല. 1995ലെ വഖഫ് നിയമം അനുസരിച്ചു മുസ്ലീം വിഭാഗക്കാരെ മാത്രമായിരുന്നു വഖഫ് ബോർഡിൽ അംഗങ്ങളായി നിയമിക്കേണ്ടിയിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം പ്രാബല്യത്തിൽ വന്ന വഖഫ് ഭേദഗതി പ്രകാരം, വഖഫ് ബോർഡിൽ രണ്ട് മുസ്ലീം ഇതര മതസ്ഥരെയും അംഗങ്ങളായി നിയമിക്കണം.
SUMMARY: First in the country; Madhya Pradesh’s Waqf Board reorganized to include Hindu members
















