തിരുവനന്തപുരം: സേവനത്തിലെ മികവും സമർപ്പണവും മുൻനിർത്തി 2026 ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. അസിസ്റ്റന്റ് പോലീസ് കമ്മിഷണർമാർ മുതൽ സിവിൽ പോലീസ് ഓഫീസർമാർ വരെയുള്ള 282 ഉദ്യോഗസ്ഥരാണ് ഇത്തവണ അഭിമാനാർഹമായ ഈ മെഡലിന് അർഹരായിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവിയുടെയും സംസ്ഥാനതല സ്ക്രീനിങ് സമിതിയുടെയും കർശനമായ ശുപാർശകൾ പരിഗണിച്ചാണ് അർഹരായവരെ തിരഞ്ഞെടുത്തത്.
സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം തന്നെ പുറത്തുവരേണ്ടിയിരുന്ന മെഡൽ പ്രഖ്യാപനം രാത്രി ഏറെ വൈകിയത് വലിയ വാർത്തയായിരുന്നു. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ പ്രഖ്യാപനമില്ലാത്ത വാർത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രി ഇടപെട്ട് നടപടികൾ പൂർത്തിയാക്കാൻ നിർദേശിച്ചത്.
ജനുവരി മാസത്തിൽ തന്നെ ഡി.ജി.പിയുടെ ഓഫീസിൽ നിന്ന് അന്തിമ പട്ടിക കൈമാറിയിരുന്നെങ്കിലും ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് പ്രഖ്യാപനം വൈകാൻ കാര്യമെന്ന ശക്തമായ ആരോപണമാണ് ഉയർന്നത്.
മെഡൽ പ്രഖ്യാപനം വൈകുന്നതിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നപ്പോൾ, “രാവിലെ തന്നെ പ്രഖ്യാപിക്കേണ്ട കാര്യമില്ലെന്ന” മട്ടിലായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം. എന്നാൽ ഇന്ന് ഉറപ്പായും പ്രഖ്യാപിക്കുമെന്ന് അദ്ദേഹം രാവിലെ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. തുടർന്ന് ആഭ്യന്തര മന്ത്രി നേരിട്ട് ഇടപെട്ട് നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയതോടെയാണ് രാത്രി ഏറെ വൈകി പുരസ്കാര പട്ടിക പുറത്തുവിട്ടത്.
വിവിധ റാങ്കുകളിലുള്ള ഉദ്യോഗസ്ഥരുടെ സേവനത്തിനുള്ള അംഗീകാരമായാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നൽകുന്നത്. അസി. പോലീസ് കമ്മിഷണർ, ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ, അസി. സബ് ഇൻസ്പെക്ടർ, സീനിയർ സിവിൽ പോലീസ് ഓഫീസർ, സിവിൽ പോലീസ് ഓഫീസർമാർക്കൊപ്പം വനിതാ പോലീസ് ഉദ്യോഗസ്ഥരും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. വകുപ്പുതലത്തിലുള്ള അനാസ്ഥയും കാലതാമസവുമെല്ലാം വലിയ ചർച്ചയായെങ്കിലും, ഒടുവിൽ അർഹരായ ഉദ്യോഗസ്ഥർക്ക് അംഗീകാരം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് പോലീസുദ്യോഗസ്ഥർ.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതിയുടെ സേന മെഡലുകളും പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും 11 പേര്‍ക്ക് പുരസ്‌കാരം ലഭിച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ് ശശിധരനാണ് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. ഈ വര്‍ഷം കേരളത്തില്‍ നിന്ന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ച ഏക ഉദ്യോഗസ്ഥനാണ് ശശിധരന്‍. നിലവില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ എസ്‌ഐടി അംഗമാണ്.രാജ്യവ്യാപകമായി 1557 പേരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. പോലീസിലെയും അഗ്നിരക്ഷാ വിഭാഗത്തിലെയും ഹോം ഗാര്‍ഡ്, സിവില്‍ ഡിഫന്‍സ്, ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് ഗാലണ്ടറി സര്‍വീസ് മെഡലുകള്‍ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഐജി രാജ്പാല്‍ മീണ, എസ്പി ബിനു ആര്‍ പിള്ള, ഡിവൈഎസ്പി വി ആര്‍ രവികുമാര്‍, ഡിവൈഎസ്പി ഉജ്ജ്വല്‍ കുമാര്‍, എസ്‌ഐ ജോ്യതിഷ് കുമാര്‍, ഡിവൈഎസ്പി സുരേഷ് ബാബു എന്നിവര്‍ മെറിറ്റോറിയസ് സര്‍വീസ് മെഡലിനും അര്‍ഹരായി.അഗ്‌നി ശമന വിഭാഗത്തില്‍ നിന്ന് എഎസ്‌ഐമാരായ രാജേന്ദ്ര നായര്‍ ജെ, സെബാസ്റ്റിയന്‍ ജോസഫ് എന്നിവര്‍ക്കും പുരസ്‌കാരം ലഭിച്ചു. ജയില്‍ വകുപ്പില്‍ നിന്ന് എഎസ്പി സുനില്‍ എസ് കുമാര്‍, പ്രിസന്‍ ഓഫീസര്‍ മോഹന്‍ ദാസ് എംകെ എന്നിവര്‍ക്കും മെറിറ്റോറിയസ് പുരസ്‌കാരമുണ്ട്.
















