ബെംഗളൂരു: കുടകിൽ കാട്ടാന ആക്രമണത്തിൽ കാപ്പിത്തോട്ടം ഉടമ കൊല്ലപ്പെട്ടു. കൈമനി സ്വദേശി എം. രത്തുവാണ് (56) മരിച്ചത്. പൊന്നാംപേട്ട് ശ്രീമംഗലയിൽ ബുധനാഴ്ച രാവിലെ കാപ്പിത്തോട്ടത്തിലേക്ക് പോകുന്നതിനിടെയായിരുന്നു അക്രമം. ഗുരുതര പരുക്കേറ്റ രത്തുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനാൽ ജാഗ്രത പാലിക്കണമെന്ന് ചൊവ്വാഴ്ച മുന്നറിയിപ്പ് സന്ദേശം നൽകിയിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
സംഭവത്തിൽ വനം മന്ത്രി ഈശ്വര്‍ ഖന്ദ്രെ അഗാധമായ ദുഃഖം രേഖപ്പെടുത്തി. നാശംവിതയ്ക്കുന്ന കാട്ടാനകളെ പിടികൂടി പാർപ്പിക്കാൻ പ്രത്യേക സംരക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതിനു സർക്കാർ നടപടിക്ക് ഒരുങ്ങുന്നുണ്ടെങ്കിലും ഇതിന് അനുമതി നൽകുന്നതിന് കേന്ദ്ര സർക്കാർ തടസ്സം നിൽക്കുകയാണെന്ന് വനംമന്ത്രി ഈശ്വർ ഖണ്ഡ്രെ ആരോപിച്ചു.
SUMMARY:Coffee plantation owner killed in wild elephant attack







