ബെംഗളൂരു: ബെംഗളൂരു പോലീസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) നാർക്കോട്ടിക് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയില്‍ 12 കോടി രൂപയുടെ മയക്കുമരുന്നുമായി രണ്ട് മലയാളികള്‍ പിടിയിലായി. അശ്വിൻ, മുബീന എന്നിവരാണ് പിടിയിലായത്. ബാഗലൂരിലെ ഇവരുടെ താമസസ്ഥലത്ത് നടത്തിയ റെയ്ഡിലാണ് ഇരുവരും അറസ്റ്റിലായത്. ഇവരില്‍ നിന്ന് 11.50 കോടി രൂപയുടെ.8,335 എൽഎസ്ഡി സ്ട്രിപ്പുകൾ, 5 കിലോ ഹൈഡ്രോ കഞ്ചാവ്, 534 ഗ്രാം ചരസ് എന്നിവ പിടിച്ചെടുത്തു.
കഴിഞ്ഞ ഒരു വർഷമായി ബെംഗളൂരുവിൽ താമസിക്കുന്ന ഇരുവരും അന്തർസംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ കണ്ണികളാണെന്ന് പോലീസ് പറഞ്ഞു. ബാഗലൂർ പോലീസ് സ്റ്റേഷനിൽ എൻഡിപിഎസ് ആക്ട് പ്രകാരം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തായ്‌ലൻഡിലുള്ള മലയാളിയില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ച് ഇരുവരും നഗരത്തിലെ ഉപഭോക്താക്കൾക്ക് ഇവ വിതരണം ചെയ്തു വരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
നഗരത്തില്‍ പോലീസ് നടത്തിയ മറ്റു രണ്ടു റെയ്ഡുകളില്‍ രണ്ടു കോടി രൂപയുടെ ലഹരിവസ്തുക്കള്‍ കൂടി പിടിച്ചെടുത്തു. വൈറ്റ്ഫീൽഡ് പോലീസ് നടത്തിയ റെയ്ഡില്‍ 55 ലക്ഷം രൂപ വിലമതിക്കുന്ന 27.2 കിലോഗ്രാം കഞ്ചാവും 3.200 കിലോഗ്രാം ഹാഷിഷ് ഓയിലുമായി ഒരാള്‍ അറസ്റ്റിലായി. കെജി നഗർ പോലീസ് നടത്തിയ മറ്റൊരു പരിശോധനയില്‍ 1.5 കോടി രൂപ വിലവരുന്ന 1.5 കിലോഗ്രാം ഹൈഡ്രോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
SUMMARY: Drugs worth Rs 12 crore seized in Bengaluru; two Malayalis arrested















