ഫിലാഡെൽഫിയ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഇ പോരാട്ടത്തിൽ കുറസാവോയെ തകർത്ത് ഐവറികോസ്റ്റ്. ഫിലാഡെൽഫിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഐവറികോസ്റ്റ് വിജയിച്ചത്. നിക്കൊളാസ് പെപ്പെയുടെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് ഐവറി കോസ്റ്റ് ക്യുറസാവോയെ 2-0ന് തുരത്തിയത്. ഫിലാഡെൽഫിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 7, 64 മിനിറ്റുകളിലായാണ് പെപ്പെ ആഫ്രിക്കൻ വമ്പന്മാർക്കായി ഗോൾ നേടിയത്. ജർമനിയോട് മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തിൽ 2-1ന് ഐവറി കോസ്റ്റ് തോൽവി വഴങ്ങിയത്. വിജയത്തോടെ ആറ് പോയിന്റായ ഐവറികോസ്റ്റ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി. ജർമനിയാണ് ഗ്രൂപ്പ് ജേതാക്കളായത്. ആറ് പോയിന്റ് തന്നെയുള്ള ജർമനി ഗോൾശരാശരിയിൽ മുന്നിലായത് കൊണ്ടാണ് ഗ്രൂപ്പിൽ ഒന്നാമതെത്തിയത്
ഗ്രൂപ്പ് ഇയിലെ മറ്റൊരു മത്സരത്തില്‍ മുൻ ലോകചാംപ്യന്മാരായ ജർമനിയെ അട്ടിമറിച്ച് ഇക്വഡോർ. ഈസ്റ്റ് റുഥർഫോർഡിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ഇരമ്പിയാർത്തെത്തിയ ഇക്വഡോർ പ്രത്യാക്രമണങ്ങൾക്ക് മുന്നിൽ ഞെട്ടിക്കുന്ന തോൽവിയാണ് ജർമനി വഴങ്ങിയത്. ആദ്യം ഒരു ഗോളിന് മുന്നിലെത്തിയ ജർമനിയെ രണ്ട് ഗോളുകൾ തിരിച്ചടിച്ചാണ് ഇക്വഡോർ ഞെട്ടിച്ചത്. രണ്ടാം മിനിറ്റിൽ തന്നെ ലെറോയ് സാനെയാണ് ജർമനിയെ ആദ്യം മുന്നിലെത്തിച്ചത്. എന്നാൽ 9 മിനിറ്റിനകം തന്നെ ഇക്വഡോർ നിൽസൺ അംഗുളോയിലൂടെ സമനില പിടിച്ചു. ആദ്യ പകുതി പിരിയുമ്പോൾ സ്കോർ 1-1 ആയിരുന്നു ഫലം. പിന്നീട് രണ്ടാം പകുതിയുടെ 77ാം മിനിറ്റിലാണ് ഗോൺസാലോ പ്ലാറ്റയാണ് ഇക്വാഡോറിന് വിജയഗോൾ സമ്മാനിച്ചത്. ഗോൾ മടക്കാനും സമനില പിടിക്കാനും ജർമനി ഫൈനൽ വിസിൽ മുഴങ്ങുന്നത് വരെയും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.
ലോകകപ്പിൽ നിന്ന് പുറത്താകലിന്റെ വക്കിലായിരുന്ന ഇക്വഡോർ, വിജയത്തോടെ നാലു പോയിന്റുമായി ഗ്രൂപ്പുകളിലെ മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ നിന്ന് നോക്കൗട്ട് ഉറപ്പിച്ചു.
SUMMARY: Ecuador upset Germany, Ivory Coast beat Curacao to reach knockout stage
















