കൊച്ചി: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോതമംഗലത്ത് വയോധിക മരിച്ചു. നെല്ലിക്കുഴി പഞ്ചായത്തില്‍ താമസിക്കുന്ന 73 വയസുകാരിയാണ് മരിച്ചത്. ആശുപത്രി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ജില്ലയില്‍ ഏതാനും മാസം മുമ്പ് രണ്ടുപേർക്ക് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചിരുന്നെങ്കിലും ചികിത്സയിലൂടെ സുഖപ്പെട്ടിരുന്നു. ഈ മാസം 6-നാണ് വയോധികയില്‍ രോഗലക്ഷണം കണ്ടുതുടങ്ങിയത്.
8-ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചു. അന്നു തന്നെ ആലുവായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗാവസ്ഥയില്‍ കാര്യമായ വ്യത്യാസം കാണാതെ വന്നപ്പോള്‍ മൂന്നുദിവസം കഴിഞ്ഞ് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഇവിടെയാണ് മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളി കൂടിയായ വയോധിക കൃഷിയിടങ്ങളിലെ പണിക്കും പോകാറുണ്ടായിരുന്നു.
ഇവർക്കൊപ്പം തൊഴിലുറപ്പ് പണിക്കുപോകുന്ന 20-ഓളം പേരെ പരിശോധിച്ചതില്‍ ആർക്കും രോഗലക്ഷണമില്ല. മരിച്ചയാളുടെ വീടിനുസമീപത്തെ 80-ഓളം വീടുകള്‍ സന്ദർശിച്ച് ആരോഗ്യവകുപ്പ് അധികൃതർ വിവരം ശേഖരിച്ചിട്ടുണ്ടായിരുന്നു. കിണറുകളില്‍ സൂപ്പർ ക്ലോറിനേഷനും നടത്തി. ചെറുവട്ടൂർ കുടുംബക്ഷേമ കേന്ദ്രത്തില്‍ ചൊവ്വാഴ്ച അവലോകനയോഗം ചേർന്ന് രോഗപ്രതിരോധ നടപടി ഊർജിതമാക്കാൻ തീരുമാനിക്കുകയും ചെയ്തു.
SUMMARY: Elderly woman dies of amoebic encephalitis in Kothamangalam















