മലപ്പുറം: കുടുംബവഴക്കിനെത്തുടർന്ന് ആതവനാട് കൂടശ്ശേരിപ്പാറയിൽ യുവാവ് കുത്തേറ്റുമരിച്ചു. മരുമക്കളായ മൂന്നു സഹോദരങ്ങൾ അറസ്റ്റിലായി. ആതവനാട് കൂടശ്ശേരിപാറയിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടത്തിയത്. കൂടശ്ശേരിപാറ ആനപാടിക്കൽ മുസ്തഫ (40) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഇയാളുടെ സഹോദരിയുടെ മക്കളായ സൈനുൽ ആബിദ്, സക്കിർ ഹുസൈൻ, സൽമാൻ എന്നിവരെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ 10.30-ഓടെയായിരുന്നു ആക്രമണം. മുസ്തഫയെയും സഹോദരൻ അബ്ദുള്ളയെയും ഇല്ലായ്മ ചെയ്യാൻ പ്രതികൾ കൃത്യമായ പ്ലാൻ തയ്യാറാക്കിയാണ് എത്തിയത്.
മുസ്തഫയും സഹോദരൻ അബ്ദുള്ളയും വീട്ടിൽനിന്ന് ബൈക്കിൽ റോഡിലേക്കിറങ്ങുന്നതിനിടെ, ഓട്ടോറിക്ഷയിലെത്തിയ പ്രതികൾ ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചുവഴ്ത്തുകയായിരുന്നു. തുടർന്ന് ബൈക്കിന് തീയിട്ട പ്രതികൾ മാരകായുധങ്ങൾ ഉപയോഗിച്ച് മുസ്തഫയെ ആക്രമിച്ചു. സക്കീർ ഹുസൈൻ ആണ് മുസ്തഫയെ കുത്തിയതെന്ന് പറയുന്നു. ആക്രമണത്തിൽ പരുക്കേറ്റ അബ്ദുള്ള ചികിത്സയിലാണ്.
കുടുംബവഴക്കിനെ തുടർന്ന് ഇവർ തമ്മിൽ നേരത്തെയും നിരവധി തർക്കങ്ങളും സംഘർഷങ്ങളും ഉണ്ടായിട്ടുണ്ട്. മുസ്തഫയെ ആക്രമിച്ച മുൻ കേസിൽ പ്രതികളായിരുന്ന സഹോദരങ്ങൾ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. സംഭവസ്ഥലത്ത് എത്തിയ വളാഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.
സബിതയാണ് മുസ്തഫയുടെ ഭാര്യ. മക്കൾ: മുഹ്സിൻ, നിഷാദ്, റിൻഷ, റിഫ്ന.
















