ചെന്നൈ: തമിഴ്‌നാട്ടില്‍ തിരഞ്ഞെടുക്കപ്പെട്ട പുതിയ എംഎല്‍എമാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറി. 234 അംഗ തമിഴ്‌നാട് നിയമസഭയിലേക്കാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാർ സത്യപ്രതിജ്ഞ ചെയ്‌ത് പ്രവേശിക്കുന്നത്. മുഖ്യമന്ത്രി വിജയ്‌യെ കൂടാതെ മറ്റ് ഒമ്പത് മന്ത്രിമാരും, എടപ്പാടി കെ പളനിസ്വാമി ഉൾപ്പെടെയുള്ള മുൻ മുഖ്യമന്ത്രിമാരും, പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരും നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്‌തു.
പ്രോ-ടെം സ്‌പീക്കറായി നിയമിതനായ ഷോളവന്ദനിൽ നിന്നുള്ള ടിവികെ നിയമസഭാംഗം എംവി കറുപ്പയ്യ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിജയ് ആയിരുന്നു എംഎൽഎ ആയി ആദ്യം സത്യപ്രതിജ്ഞ ചെയ്‌തത്. എൻ ആനന്ദ്, ആധവ് അർജുന എന്നിവരുൾപ്പെടെ ഒമ്പത് മന്ത്രിമാർ പിന്നീട് എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്‌തു.
തുടർന്ന്, ഡിഎംകെ നിയമസഭാ കക്ഷി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ, മുൻ മുഖ്യമന്ത്രിമാരായ എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, ഡിഎംകെ നേതാവ് ഒ പനീർശെൽവം, അഗ്രി കൃഷ്‌ണമൂർത്തി, കെ പി അൻപളഗൻ തുടങ്ങിയവരും നിയമസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്‌തു.
ഇന്നലെ ആണ് മുഖ്യമന്ത്രിയായി ടിവികെ അധ്യക്ഷൻ വിജയ് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറിയത്. ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ ആണ് പ്രതിപക്ഷ നേതാവ്. ഏപ്രില്‍ 23നായിരുന്നു തമിഴ്‌മനാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ടിവികെയുടെ ആദ്യ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. 108 സീറ്റുകള്‍ പിടിച്ചാണ് ടിവികെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായത്.
എന്നാല്‍ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ കേവല ഭൂരിപക്ഷം ഇല്ലാതിരുന്നതിനാല്‍ കോൺഗ്രസ്, വിസികെ, ഇടതുപക്ഷ പാർട്ടികൾ, ഐയുഎംഎൽ എന്നിവയുടെ സഹായത്തോടെ വിജയ് സർക്കാർ രൂപീകരിക്കുകയായിരുന്നു.
SUMMARY: First session of 17th Tamil Nadu Legislative Assembly; New MLAs take oath















