ബെംഗളൂരു: തുമകുരു റോഡില്‍ നെലമംഗലയ്ക്ക് സമീപം കര്‍ണാടക കെഎസ്ആർടിസി ബസില്‍ കാറിടിച്ചുകയറിയുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. ജിന്‍ഡാലിന് സമീപം ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. മരിച്ചവരില്‍ നാലുപേര്‍ വിദ്യാര്‍ഥികളും ഒരാള്‍ ഡ്രൈവറുമായിരുന്നു. ഇവരില്‍ ദോഡ്ബല്ലാപൂര സ്വദേശികളായ ഹര്‍ഷിത്, നികിത് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹര്‍ഷിത് രാജനകുണ്ടെ സായ് വിദ്യാ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്.
തുമകൂരുവില്‍ നിന്ന് അമിതവേഗതയിലെത്തിയ ഇന്‍ഡിക്ക കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡര്‍ ഇടിച്ചിട്ട് ബസിലിടിക്കുകയായിരുന്നു. നാലുപേര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അവധിദിവസം ആഘോഷിക്കാന്‍ പോയതായിരുന്നു വിദ്യാര്‍ഥികള്‍. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഗുരുതര പരുക്കേറ്റ കാര്‍ ഡ്രൈവറെ പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൂട്ടിയിടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം തകർന്നു. ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും ഏതാനും യാത്രക്കാർക്കും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടകാരണം കണ്ടെത്തുന്നതിനായി പ്രദേശത്തെ സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. ഡ്രൈവർ മദ്യപിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. ബെംഗളൂരു ജോയിന്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) കാർത്തിക് റെഡ്ഡി സ്ഥലം സന്ദർശിക്കുകയും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്തു.
SUMMARY: Five people, including four students, die after a car hits a Karnataka RTC bus near Nelamangala
















