മുംബൈ: മഹാരാഷ്ട്രയിലെ പര്‍ഭണി ജില്ലയില്‍ നിര്‍മ്മാണത്തിലിരുന്ന ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നുവീണ് നാല് മരണം. 27 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. ജില്ലയിലെ യശ്വതി ക്ഷേത്രത്തിലെ മേൽക്കൂരയാണ് തകർന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് അപകടം.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് അപകടമുണ്ടായത്. നിർമാണത്തിലുള്ള മേൽക്കൂര താങ്ങി നിർത്താൻ നൽകിയ തൂണുകളുടെ ബലക്ഷയമാണ് അപകടത്തിന് കാരണമെന്നാണ് വിവരം. പരിക്കേറ്റ മൂന്ന് പേർ ജില്ലാ ജനറൽ ആശുപത്രിയിലും 20 പേർ ആർപി മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. മേൽക്കൂരയ്ക്ക് കീഴിൽ കുടുങ്ങിയ എല്ലാവരെയും പുറത്തെടുത്തതായി അധികൃതർ സ്ഥിരീകരിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. പണി പൂർത്തിയാകാനിരിക്കെയാണ് അപകടം. പർഭാനി ജില്ലയിലെ ഏറ്റവും പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ് യശ്വതി ക്ഷേത്രം. എല്ലാ ശനിയാഴ്ചകളിലും 25,000 മുതൽ 50,000 വരെ തീർഥാടകർ ഇവിടെ എത്താറുണ്ട്.
SUMMARY: Four dead as temple roof collapses under construction















