തിരുവനന്തപുരം: ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഏർപ്പെടുത്തും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് പത്തോടെ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ ജയകുമാര്‍ അറിയിച്ചു. തിരക്ക് നിയന്ത്രിക്കലും ശുചീകരണവും അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. തിരക്ക് മുൻകൂട്ടി പ്രവചിച്ചും നിയന്ത്രിച്ചും തീർഥാടകർക്ക് സുഗമമായ ദർശനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിലെ വെർച്വൽ ക്യൂ സംവിധാനത്തെ പുതിയ സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കും.
ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ഇന്ന് നടന്ന ഉന്നതതല യോഗത്തിൽ, ആധുനിക സാങ്കേതികവിദ്യയിൽ പ്രാവീണ്യമുള്ള മൂന്ന് കമ്പനികൾ തങ്ങളുടെ പദ്ധതികൾ ദേവസ്വം ബോർഡ്, പോലീസ് പ്രതിനിധികൾക്ക് മുന്നിൽ അവതരിപ്പിച്ചു. 150 ദിവസത്തിനുള്ളിൽ മണ്ഡലകാലം ആരംഭിക്കാനിരിക്കെ, നടപടികൾ വേഗത്തിലാക്കാൻ യോഗത്തിൽ തീരുമാനമായി.
ഈ വർഷം തന്നെ ഒരു പൈലറ്റ് പ്രോജക്ട് എന്ന നിലയിൽ പദ്ധതിയുടെ ഒന്നാം ഘട്ടം നടപ്പിലാക്കാനാണ് അധികൃതരുടെ തീരുമാനം. ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുമായി ചേർന്നാണ് ഇതിന്റെ റോഡ് മാപ്പ് തയ്യാറാക്കുന്നത്. കുട്ടികളും പ്രായമായവരും കൂട്ടംതെറ്റിപ്പോകുന്ന പതിവ് പ്രശ്നത്തിന് ഈ സാങ്കേതികവിദ്യ ശാശ്വത പരിഹാരമാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു.
SUMMARY: AI to control crowd in Sabarimala; Surveillance and security arrangements now to be digital mapping














