തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്ക് ബദലായി റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) മാതൃകയിൽ അതിവേഗ റെയിലുമായി മുന്നോട്ട് പോകാൻ ഉത്തരവിറക്കി സംസ്ഥാന സർക്കാർ. ആർആർടിഎസ് പ്രായോഗികവും പൊതുഅംഗീകാരവുമുള്ള മാതൃകയാണെന്നാണ് ഉത്തരവിൽ പറയുന്നത്. സംസ്ഥാന ഗതാഗത വകുപ്പാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ 20 ശതമാനം വീതം വിഹിതവും അന്താരാഷ്ട്ര ധനസ്ഥാപനങ്ങളിൽ നിന്ന് 60 ശതമാനം വായ്പയും എടുത്താകും പദ്ധതി നടപ്പാക്കുക. 12 വർഷത്തിനുള്ളിൽ സമ്പൂർണ്ണ സംസ്ഥാനതല ആർആർടിഎസ് ശൃംഖല യാഥാർഥ്യമാക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ആദ്യഘട്ടത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. 1,92,780 കോടിയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്.
ഘട്ടം ഘട്ടമായി കാസറഗോഡ് വരെ പദ്ധതി പിന്നീട് നീട്ടുമെന്നാണ് വിവരം. റിസർവേഷൻ ആവശ്യമില്ലാത്തതും നിശ്ചിത സമയത്തിനിടയിൽ ഇരുദിശയിലും ട്രെയിനോടുകയും ചെയ്യുന്ന സംവിധാനമാണ് ചർച്ചകളിലുള്ളത്. ജനസാന്ദ്രതയും പരിസ്ഥിതി സംരക്ഷണവും പരിഗണിച്ച്, നിലത്തു കൂടിയുള്ള പാതയ്ക്ക് പകരം തൂണുകളിലൂടെയുള്ള പാതയാണ് സ്വീകരിക്കുക. ഇത് ഭൂമി ഏറ്റെടുക്കൽ ഗണ്യമായി കുറയ്ക്കാനും സ്വാഭാവിക നീരൊഴുക്ക് തടസപ്പെടാതിരിക്കാനും പൊതുജന പ്രതിഷേധം ഒഴിവാക്കാനും സഹായിക്കും. അത്യാവശ്യമായ ഇടങ്ങളിൽ മാത്രം തുരങ്കങ്ങളും എംബാങ്ക്മെന്റുകളും ഉപയോഗിക്കും.
SUMMARY: Government moves ahead with high-speed rail; orders to implement the project














