ബെംഗളൂരു: ബെംഗളൂരു വിജയനഗർ മേരിമാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യക മറിയത്തിന്റെയും വിശുദ്ധ ഗീവർഗീസ് സഹദായുടെയും സംയുക്ത തിരുനാളിന് വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് വികാരി ഫാ വർഗീസ് പാലാട്ടി തിരുന്നാൾ കൊടിയേറ്റി. തുടർന്ന് നടന്ന വിശുദ്ധ കുർബാനക്കും തിരുക്കർമ്മങ്ങൾക്കും മണ്ഡ്യാ രൂപത ചാൻസലർ റവ. ഡോ. ജോമോൻ കോലഞ്ചേരി മുഖ്യ കാർമികത്വം വഹിച്ചു. വികാരി ഫാ. വർഗീസ് പാലാട്ടി സഹ കാർമികനായിരുന്നു. മൂന്ന് ദിവസം നീണ്ടുന്‍ നില്‍ക്കുന്ന തിരുന്നാള്‍ തിങ്കളാഴ്ച രാവിലെ സമാപിക്കും.
ഇന്ന് വൈകീട്ട് 6 മണിക്ക് വിശുദ്ധ കുർബാനക്കും തിരുക്കർമങ്ങൾക്കും ക്ലരീഷ്യൻ സഭ പ്രൊവിൻഷ്യാൾ ഫാ. സിബി ഞാവള്ളികുന്നേൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ലദീഞ്ഞും പ്രദക്ഷിണവും ഉണ്ടായിരിക്കും.
പ്രധാന തിരുന്നാൾ ദിവസമായ ഞായറാഴ്ച രാവിലെ 9 മണിക്ക് ആഘോഷമായ തിരുനാൾ കുർബാനക്കു ഫാ. ജോബിൻ ആനക്കല്ലുങ്കൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. ആൽബർട്ട് പുത്തൻവീട്ടിൽ വചന സന്ദേശം നൽകും. തുടർന്ന് ലദീഞ്ഞ്, ആഘോഷമായ തിരുന്നാൾ പ്രദക്ഷിണം, സമാപന ആശീർവാദം, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. 17 ന് രാവിലെ 6.30 മണിക്ക് ഇടവകയിലെ മരിച്ചവർക്ക് വേണ്ടിയുള്ള വിശുദ്ധ കുർബാന, ഒപ്പീസ് എന്നിവ ഉണ്ടായിരിക്കും. തുടർന്ന് കൊടിയിറക്കും.
SUMMARY: The festive flag was hoisted at the Vijayanagar Mary Mata Temple.
















