ബെംഗളൂരു: കർണാടകയിൽ ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായതും ചിലയിടങ്ങളിൽ അതിശക്തമായതുമായ മഴയ്ക്ക് സാധ്യതയുണ്ട്.
മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്, മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, മരങ്ങൾ കടപുഴകി വീഴൽ തുടങ്ങിയ അപകടസാധ്യതകളും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ നേത്രാവതി, കുമാരധാര, തുംഗ ഉൾപ്പെടെയുള്ള നദികളിലെ ജലനിരപ്പ് ഉയരുകയാണ്. ദക്ഷിണ കന്നഡ ജില്ലയിലെ ചില ഭാഗങ്ങളിൽ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതായും മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം നൽകിയതായും അധികൃതർ അറിയിച്ചു.
അതേസമയം, ബെംഗളൂരു ഉൾപ്പെടെയുള്ള ദക്ഷിണ ഉൾനാടൻ കർണാടകയിലും ഇന്ന് ഇടിമിന്നലോടുകൂടിയ നേരിയ മുതൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കാനും മരങ്ങൾക്കും വൈദ്യുതി ലൈനുകൾക്കും സമീപം നിൽക്കരുതെന്നും ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നൽകി.
ജനങ്ങൾ ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അടിയന്തര സാഹചര്യം ഉണ്ടായാൽ ജില്ലാ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ വകുപ്പിന്റെയും നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
SUMMARY: Heavy rains expected in Karnataka today; Orange alert in coastal areas
















