കൊച്ചി: തൊഴില്‍ വാഗ്ദാനം നല്‍കി ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലർ പ്രശോഭ് വത്സന്റെ ജാമ്യഹർജി ഹൈക്കോടതി തള്ളി. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് രണ്ടുമാസത്തോളം ഒളിവിലായിരുന്ന ഇയാള്‍ മുമ്പ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അത് നിരാകരിക്കുകയായിരുന്നു.
അടിയന്തരമായി കീഴടങ്ങണമെന്ന കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് പ്രശോഭ് വത്സൻ പാലക്കാട്ടെത്തി പോലീസിന് മുന്നില്‍ കീഴടങ്ങിയത്. നിലവില്‍ കസ്റ്റഡിയിലുള്ള പ്രതി ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം അനുവദിക്കാൻ കോടതി തയ്യാറായില്ല. ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് താമസസ്ഥലത്തെത്തിച്ച് പീഡിപ്പിച്ചുവെന്നും, തുടർന്ന് ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായുള്ള തന്റെ രാഷ്ട്രീയ സ്വാധീനവും ബന്ധങ്ങളും ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്.
പാലക്കാട് ടൗണ്‍ സൗത്ത് പോലീസിലും മുഖ്യമന്ത്രിക്ക് നേരിട്ടും പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൗണ്‍സിലർക്കെതിരെ നടപടിയുണ്ടായത്. ബലാത്സംഗം, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം ഉള്‍പ്പെടെയുള്ള അതീവ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
SUMMARY: Dalit girl rape case: High Court rejects Congress councilor Prasobh Valsan’s bail plea
















